
സ്വന്തം ലേഖിക
കോട്ടയം: മീനച്ചിലാര്‍ – മീനന്തറയാര്‍ -കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചിട്ടുള്ള തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലില്‍ ഈ വര്‍ഷത്തെ ആമ്പല്‍ ഫെസ്റ്റിന് ഇന്ന് തിരിതെളിയും.
ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് രാവിലെ എട്ടിന് ഉദ്ഘാടനം നിര്‍വഹിക്കും. തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്‍റ് അജയന്‍ കെ. മേനോന്‍ അധ്യക്ഷത വഹിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വര്‍ഷത്തെ ഫെസ്റ്റ് ആരംഭിക്കും മുൻപ് തന്നെ സന്ദര്‍ശനത്തിന് എത്തിയ ആളുകള്‍ ആമ്പല്‍പൂക്കള്‍ പറിച്ചു നശിപ്പിക്കുന്ന സ്ഥിതി ഉണ്ടായതിനാല്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ഫെസ്റ്റ് നടത്തുന്നത്. ആമ്പല്‍ പൂക്കള്‍ നില്ക്കുന്ന പാടം സ്വകാര്യ സ്ഥലമായതിനാല്‍ പാടത്തിറങ്ങാന്‍ നിയന്ത്രണമുണ്ടാകും.
പൂക്കള്‍ കെട്ടുകെട്ടായി ഗ്രാമത്തിലെ സ്ത്രീകള്‍ വില്‍ക്കുന്നതു വില കൊടുത്തു വാങ്ങാനുള്ള അവസരമുണ്ട്. ഇതുവഴി നാട്ടുകാരായ സ്ത്രീകള്‍ക്കു വരുമാനവുമുണ്ടാകും.
വാഹനങ്ങളില്‍ വരുന്നവര്‍ ടാര്‍ റോഡില്‍ പാര്‍ക്ക് ചെയ്യാതെ വീടുകളിലും പുരയിടങ്ങളിലും 30 രൂപ പാര്‍ക്കിംഗ് ഫീ നല്‍കി വാഹനം നിര്‍ത്തണം. വള്ളങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ആമ്പലുകള്‍ക്കിടയിലൂടെ പോകാനും കാഴ്ചകള്‍ കാണാനും അവസരമുണ്ട്.
പുലര്‍ച്ചെ ആറു മുതല്‍ രാത്രി ഒൻപതുവരെയാണ് ആമ്പല്‍ കാഴ്ചകള്‍ കാണാന്‍ ഏറ്റവും നല്ല സമയം. സന്ദര്‍ശകര്‍ക്കു ഭക്ഷണം കഴിക്കുന്നതിനായി ഹോട്ടലുകളും ചെറിയ കടകളും മലരിക്കലില്‍ പ്രവര്‍ത്തിക്കും.
ടോയ്‌ല്റ്റ് സൗകര്യവും ലഭ്യമാണ്. സെപ്റ്റംബര്‍ 10 വരെയാണ് ഫെസ്റ്റ്. അതിനുശേഷം കൃഷിക്കായി വെള്ളം വറ്റിക്കും. അതോടെ ആമ്പല്‍ കാഴ്ച അവസാനിക്കും.
ആമ്പല്‍ ഫെസ്റ്റിനൊപ്പം കാഞ്ഞിരം വെട്ടിക്കാട്ട് റൂട്ടിലൂടെ കനാല്‍ ടൂറിസത്തിനും പ്രത്യേക സൗകര്യങ്ങളുണ്ട്. ചെറിയ വള്ളങ്ങളിലും യന്ത്രവള്ളങ്ങളിലും വൈകുന്നേരം വിനോദയാത്രാ സൗകര്യം ഒരിക്കും.
മീനച്ചിലാര്‍ ജനകീയ കൂട്ടായ്മയ്‌ക്കൊപ്പം തിരുവാര്‍പ്പ് പഞ്ചായത്ത്, ജെ ബ്ലോക്ക്, തിരുവായിക്കരി പാടശേഖര സമിതികള്‍, കാഞ്ഞിരം സര്‍വീസ് ബാങ്ക്, മലരിക്കല്‍ ടൂറിസം സമിതി എന്നിവര്‍ ചേര്‍ന്നാണ് ആമ്പല്‍ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.