
മലപ്പുറം: കെട്ടിട പെര്‍മിറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിൽ ഭീകരാന്തരീക്ഷമുണ്ടാക്കി അപേക്ഷകൻ. മലപ്പുറം ജില്ലയിലെ തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. പഞ്ചായത്ത് ഓഫീസ് പെട്രോളൊഴിച്ച് തീയിടാൻ ശ്രമിച്ചു. ജീവനക്കാര്‍ക്കുനേരെയും അപേക്ഷകൻ പരാക്രമം കാണിച്ചു. കരുവാരക്കുണ്ട് തരിശ് സ്വദേശി വെമ്മുള്ളി മജീദാണ് ഓഫീസിൽ ഭീകരാന്തരീക്ഷമുണ്ടാക്കിയത്. മജീദിന്‍റെ മാമ്പുഴയിലെ വാണിജ്യ കെട്ടിടത്തിന് അനുമതി ലഭിക്കാത്തതായിരുന്നു അതിക്രമത്തിന് കാരണം. ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ബലം പ്രയോഗിച്ചു മജീദിനെ കീഴ്പ്പെടുത്തുകയായിരുന്നു.
പ്രവാസിയായിരിക്കെ സാമ്പാദിച്ച പണം മുഴുവൻ കെട്ടിടത്തിനായി ചിലവഴിച്ചെന്നും കാഴ്ചാ പരിമിതിയുള്ള മകന്‍റെ ചികിത്സക്കുപോലും പണമില്ലെന്നും മജീദ് പറഞ്ഞു. 2024 ഫെബ്രുവരിയിലാണ് മജീദ് കെട്ടിടത്തിന്‍റെ ക്രമവത്ക്കരണത്തിന് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മജീദിന് നോട്ടീസ് നൽകിയന്നും മറുപടി നൽകിയില്ലന്നുമാണ് പഞ്ചായത്തിന്‍റെ വിശദീകരണം. കെട്ടിട നിർമ്മാണത്തിൽ പിഴവുകൾ ഉണ്ടെന്നാണ് ജീവനക്കാർ പറയുന്നത്.