
നിലമ്പൂർ: മലപ്പുറം ജില്ലയിലെ അമരമ്പലത്തും പരിസരങ്ങളിലും നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിക്കുന്ന സംഘത്തെ പൊലിസ് പിടികൂടി. ചുള്ളിയോട് സ്വദേശികളായ ഒടുക്കൻ ജിത്തു (28), നറുക്കിൽ ശ്രീജിത്ത് (28) എന്നിവരെയാണ് പൂക്കോട്ടുപാടം പൊലിസ് പിടികൂടിയത്.
പ്രതികളിൽ ഒരാൾ ടൈൽസ് പണിക്കാരനാണ്. ജോലിക്ക് പോകുന്ന വീടുകൾ മുൻകൂട്ടി കണ്ട് വെച്ചാണ് ഇവർ മോഷണം ആസൂത്രണം ചെയ്തിരുന്നത്.
വയറിംഗും സീലിംഗ് ജോലികളും പൂർത്തിയായ വീടുകളാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പ്രതികൾ സീലിംഗ് പൊളിച്ച് വയറുകൾ വലിച്ചെടുത്തിരുന്നതിനാൽ, വീട്ടുടമകൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമായിരുന്നു സംഭവിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലപ്പുറം ജില്ലയിലെ എടവണ്ണ, എടക്കര തുടങ്ങിയ വിവിധ ഭാഗങ്ങളിലായി ഏകദേശം 22 വീടുകളിൽ ഇവർ മോഷണം നടത്തിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ച പറയങ്കാട് സ്വദേശി ഹസ്ക്കറിന്റെ വീട്ടിൽ നടന്ന മോഷണമാണ് പ്രതികളെ കുടുക്കാൻ പൊലിസിനെ സഹായിച്ചത്. വീടിനുള്ളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നെങ്കിലും, അവയുടെ പരിധിയിൽ വരാത്ത ഭാഗങ്ങളിലെ വയറുകളായിരുന്നു പ്രതികൾ മുറിച്ചെടുത്തത്.
പൂക്കോട്ടുംപാടം സ്റ്റേഷൻ ഓഫിസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



