
വീട് പൂട്ടി താക്കോല്‍ ബക്കറ്റില്‍ വച്ചു; ആദ്യമെത്തിയത് മോഷ്ടാക്കൾ ; മലപ്പുറത്ത് വീട് തുറന്ന് മോഷ്ടാക്കൾ കവർന്നത് സ്വര്‍ണവും പണവും ; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
മലപ്പുറം: പൂട്ടിയ വീടിന്റെ താക്കോൽ ഉപയോഗിച്ച് മോഷണം. കവർന്നത് സ്വർണവും 5000 രൂപയും. മലപ്പുറം വള്ളിക്കുന്ന് വെള്ളേപാടത്ത് പുതുകുളങ്ങര ഷൈലോറിന്റെ വീട്ടിലാണ് സംഭവം.
കുട്ടികള്‍ സ്‌കൂള്‍ വിട്ട് വന്നാല്‍ എളുപ്പം കിട്ടാന്‍ വേണ്ടിയാണ് ബക്കറ്റിന്‍റെ ചുവട്ടില്‍ ഇത്തരത്തില്‍ താക്കോല്‍ വച്ച് പോകാറുള്ളത്. എന്നാല്‍ ഇക്കുറി മക്കളെത്തും മുന്നേ മോഷ്ടാവ് എത്തി. ബക്കറ്റിന്റെ ചുവട്ടില്‍ വെച്ച താക്കോല്‍ മോഷ്ടാക്കള്‍ എടുത്ത് വാതില്‍ തുറന്ന് പണവും സ്വര്‍ണവും കൈക്കലാക്കി കടന്നുകളഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

5000 രൂപയും അലമാരയില്‍ സൂക്ഷിച്ച കാല്‍പവന്‍ തൂക്കം വരുന്ന സ്വര്‍ണകമ്മലുമാണ് നഷ്ടമായതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികള്‍ സൈക്കിള്‍ വാങ്ങാന്‍ വേണ്ടി മാറ്റിവെച്ച പണമാണ് മോഷണം പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാരുടെ പരാതിയില്‍ പരപ്പനങ്ങാടി പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തി തെളിവെടുത്താണ് മടങ്ങിയത്.
ആഴ്ചകള്‍ക്ക് മുമ്പ് പ്രദേശത്ത് ഇത്തരത്തില്‍ നിരവധി വീടുകളില്‍ മോഷണം നടന്നിരുന്നു. വാതിലുകള്‍ തകര്‍ത്തും ഒളിപ്പിച്ചുവെച്ച താക്കോല്‍ കണ്ടെത്തിയുമാണ് മോഷണം നടത്തിയത്.