
സ്വന്തം ലേഖിക
മലപ്പുറം: മലപ്പുറം മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിൽ എന്‍.ഐ.എയുടെ പരിശോധന.
ഗ്രീന്‍വാലിയിലെ ഓഫീസില്‍ നടന്ന റെയ്ഡില്‍ ഇവിടെ സൂക്ഷിച്ചിരുന്ന വിവിധ രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ചു. സ്ഥാപനം നടത്തിയ വിവിധ സാമ്പത്തിക ഇടപാടുകളുടെ കൂടുതല്‍ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശോധനയില്‍ ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫ്രണ്ടിലേക്ക് പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്തതിന്റെ രേഖകളും എന്‍ഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
രാത്രിയോടെയാണ് എന്‍.ഐ.എ സംഘം സ്ഥലത്തെത്തിയത്. നേരത്തെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ട് സ്ഥാപനങ്ങള്‍ പൂട്ടി സീല്‍ വച്ചിരുന്നു. എന്നാല്‍ ഗ്രീന്‍വാലിയില്‍ നടപടിയെടുത്തിരുന്നില്ല.
നിരോധനമേര്‍പ്പെടുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ഇവിടെയും കേന്ദ്ര സംഘമെത്തിയത്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയായിരുന്നു എന്‍ഐഎ സംഘം എത്തിയത്.
കാരാപറമ്പ് ഗ്രീന്‍വാലിയില്‍ എന്‍.ഐ.എ സംഘം വിശദമായ പരിശോധന നടത്തി. നിരോധിത സംഘടനയായ പോപുലര്‍ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന സി.എ. റഊഫ് സ്ഥാപനത്തില്‍ എത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം ചോദിച്ചു. ഇതിനുശേഷമാണ് പരിശോധന ആരംഭിച്ചത്.
ഗ്രീന്‍വാലിയോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലൈബ്രറിയും സംഘം പരിശോധിച്ചു. ഇവിടെ നിന്നു ലഭിച്ച അഞ്ചോളം പുസ്തകങ്ങളുടെ രചയിതാവിനെയും പ്രസാധകനെയും സംബന്ധിച്ച വിവരങ്ങള്‍ സംഘം ശേഖരിച്ചിട്ടുണ്ട്. സ്ഥാപനത്തിലുള്ളവര്‍ക്ക് റഊഫുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചു.
ഇമാംകൗണ്‍സില്‍ നേതാവ് കരമന അഷ്റഫ് മൗലവിക്ക് ഇവിടെ താമസിക്കാന്‍ മുറി നല്‍കിയിരുന്നതായി അന്വേഷണ സംഘം പറഞ്ഞു. ഈ മുറിയിലും പരിശോധന നടത്തി. പോപുലര്‍ഫ്രണ്ട് നേതാക്കള്‍ സ്ഥാപനത്തിലെത്തി ക്ലാസെടുത്തതിന്റെ വിവരങ്ങളും സംഘം ശേഖരിച്ചു. എന്‍.ഐ.എ കൊച്ചി യൂണിറ്റില്‍ നിന്നുള്ള അഞ്ചംഗ സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.