
തിരൂരങ്ങാടി:നാടെങ്ങും പരസ്യ ബോർഡുകൾ ഉദ്ഘാടനം കൊഴുപ്പിക്കാൻ ഗാനമേള
കോടികൾ ചെലവഴിച്ച് നിർമ്മിച്ച തിരൂരങ്ങാടി നഗരസഭാ ഷോപ്പിങ് കോംപ്ലക്സിൻ്റെ ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത സംഭവങ്ങൾ.
നാട മുറിക്കാൻ കത്രിക ഇല്ലാതെ വന്നതോടെ ഉദ്ഘാടകൻ പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങ് പൂർത്തിയാക്കാതെ മടങ്ങി.
ഇന്നലെ രാവിലെ ചെമ്മാട് നടന്ന പരിപാടിയാണ് വലിയ നാണക്കേടിൽ കലാശിച്ചത്. ഉദ്ഘാടനത്തിനായി ലക്ഷങ്ങളാണ് സംഘാടകർ ചെലവഴിച്ചത്. വിവിധ പത്രങ്ങളിൽ പരസ്യം നൽകിയും അനൗൺസ്മെൻ്റ് നടത്തിയും വലിയ പ്രചാരണമാണ് നടത്തിയത്. ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഗാനമേളയടക്കം ഒരുക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ശേഷം കെട്ടിട ഉദ്ഘാടനത്തിൻ്റെ നാട മുറിക്കൽ ചടങ്ങിനായി കുഞ്ഞാലിക്കുട്ടി എത്തിയതോടെ കൗൺസിലർമാരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും തിക്കും തിരക്കും കൂട്ടി വേദി കൈയടക്കി.
തിരക്കുകൾക്കിടയിലൂടെ ബുദ്ധിമുട്ടി നാട മുറിക്കാൻ കുഞ്ഞാലിക്കുട്ടി എത്തിയപ്പോഴാണ് കത്രിക കാണാനില്ല എന്ന കാര്യം മനസ്സിലാക്കുന്നത്. സംഘാടകർ പരസ്പരം തിരക്കുകയും കത്രികയ്ക്കായി നെട്ടോട്ടമോടുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.
സംഘാടകരുടെ അനാസ്ഥയിൽ പ്രകോപിതനായ കുഞ്ഞാലിക്കുട്ടി, നാടയ്ക്ക് മുന്നിൽ കുറച്ചുനേരം നിന്ന ശേഷം നാട മുറിക്കാതെ തന്നെ മടങ്ങുകയായിരുന്നു. കോടികൾ മുടക്കിയ ഒരു വലിയ പദ്ധതിയുടെ ഉദ്ഘാടനം ‘കത്രിക’ എന്ന നിസ്സാര കാരണം കൊണ്ട് മുടങ്ങിയത് നഗരസഭയ്ക്ക് വലിയ തലവേദനയായിരിക്കുകയാണ്.



