
മലപ്പുറത്ത് 65 കാരനെ ഹണി ട്രാപ്പിൽ കുടുക്കി 2 ലക്ഷം തട്ടിയെന്ന് പരാതി ; രാത്രി 11 മണിക്ക് വീട്ടിലേക്ക് വിളിച്ചുവരുത്തിയത് 43 കാരി; അഞ്ച് പുരുഷന്‍മാര്‍ ചേര്‍ന്നു മൊബൈലില്‍ വീഡിയോയെടുത്തു; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
മലപ്പുറം: ആലിപ്പറമ്പിലെ 65കാരനെ ഹണി ട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടിയതായി പരാതി. ചതിച്ചത് 43 കാരിയായ സ്ത്രീയെന്നും പരാതിക്കാരന്‍ പറയുന്നു. രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി അഞ്ച് പുരുഷന്‍മാര്‍ ചേര്‍ന്നു മൊബൈലില്‍ വീഡിയോയെടുത്തു. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണംവാങ്ങുകയായിരുന്നുവെന്നും മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്പിലുള്ള 65 കാരന്‍ പെരിന്തല്‍മണ്ണ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
പരാതിയില്‍ പെരിന്തല്‍മണ്ണ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. 43 കാരിയായ സ്ത്രീ അവരുടെ ഫോണില്‍ നിന്നു കഴിഞ്ഞ മാര്‍ച്ച് 18ന് രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മുറ്റത്തെത്തിയപ്പോള്‍ അഞ്ച് പുരുഷന്‍മാര്‍ ചേര്‍ന്നു മൊബൈലില്‍ വീഡിയോ എടുക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഘം ആശ്യപ്പെട്ടതു പ്രകാരം മാര്‍ച്ച് 20 ന് രണ്ടു ലക്ഷം രൂപ നല്‍കിയെന്നും പരാതിയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ സമാനമായി ഹണിട്രാപ്പില്‍ കുടുക്കി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും തട്ടിയെടുത്ത കേസ് ചങ്ങരംകുളം പോലീസും രജിസ്റ്റർ ചെയ്തിരുന്നു.
ഹണിട്രാപ്പില്‍ കുടുക്കി വ്യാപാരിയെ തട്ടികൊണ്ട് പോയി മര്‍ദിച്ച് ആഡംബര കാറും സ്വര്‍ണവും അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കളുമാണ് സംഘം തട്ടിയെടുത്തത്. ആഡംബര കാര്‍, സ്വര്‍ണാഭരണങ്ങള്‍, പണം, വിലകൂടിയ വാച്ച് അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് സംഘം കവര്‍ന്നത്. കാര്‍ നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു.