
മലപ്പുറം: മലപ്പുറം എളങ്കൂരിൽ യുവതിയെ ഭര്‍തൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവ് പ്രഭിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മഞ്ചേരി പൊലീസാണ് പ്രഭിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2023 മെയ് മാസത്തിലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്.
വിഷ്ണുജയുടെ മരണം ഭര്‍തൃപീഡനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ആരോപണം നിഷേധിച്ച് പ്രഭിന്‍റെ കുടുംബം രംഗത്തെത്തി. പ്രഭിനും ഭാര്യ വിഷ്ണുജയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.
ഇതിന്‍റെ കാരണം അറിയില്ലെന്നും പ്രഭിന്‍റെ വീട്ടുകാര്‍ പറഞ്ഞു. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും പ്രഭിന്‍റെ വീട്ടുകാര്‍ പറഞ്ഞു.
എന്നാൽ, ഭര്‍തൃവീട്ടിൽ വെച്ച് കടുത്ത മാനസിക പീഢനമാണ് മകള്‍ നേരിട്ടതെന്ന് വിഷ്ണുജയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കല്യാണം കഴിഞ്ഞ് ആഴ്ചകൾക്കകം തന്നെ പ്രഭിൻ പീഡനം തുടങ്ങി. ജോലിയില്ലാത്തതിന്‍റെ പേരിലായിരുന്നു പീഡനം.
അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിക്കാതിരിക്കാൻ മകൾ എല്ലാം മറച്ചു വെച്ചു. മകളെ ചീത്തവിളിക്കുന്ന വോയിസ് ക്ലിപ്പുകൾ പക്കലുണ്ട്. ശാരീരികമായും മകളെ പീഡപ്പിച്ചിരുന്നുവെന്നും ശരീരത്തിലെ പാടുകളെ കുറിച്ച് കൂട്ടുകാരി പറഞ്ഞിരുന്നുവെന്നും അച്ഛൻ പറഞ്ഞു.
സൗന്ദര്യം കുറവാണെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് വിഷ്ണുജയെ ഭർത്താവ് പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു.
ഇതിനെല്ലാം ഭർത്താവിന്‍റെ ബന്ധുക്കൾ കൂട്ട് നിന്നെന്നും ആരോപണമുണ്ട്. ഭർത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.