
കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിൽ പോയ പൊലീസുകാരിൽ ഒരാളുടെ പാസ്പോർട്ട് അന്വേഷണ സംഘം പിടിച്ചെടുത്തു. കെ ഷൈജിത്തിന്റെ പാസ്പോർട്ട് ആണ് പിടിച്ചെടുത്തത്. ഷൈജിത്തിനും മറ്റൊരു പ്രതിയായ പൊലീസ് ഡ്രൈവർ സനിത്തിനുമായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. സസ്‌പെൻഷനിലായതിന് പിന്നാലെയാണ് ഇരുവരും ഒളിവിൽ പോയത്. പ്രതി ചേർക്കപ്പെട്ട പൊലീസുകാരെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയിരുന്നു.
കേസിലെ പ്രധാന പ്രതിയായ ബിന്ദുവുമായി ഇരുവരും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. ഈ കേസിൽ അറസ്റ്റിലായ 9പേർക്കും ജാമ്യം ലഭിച്ചിരുന്നു. മലാപ്പറമ്പ് പെൺവാണിഭ കേന്ദ്രത്തിലെ റെയ്ഡിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പൊലീസുകാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി കേസിൽ പ്രതി ചേർത്തത്. കോഴിക്കോട് വിജിലൻസിലെയും കൺട്രോൾ റൂമിലെയും ഡ്രൈവർമാരായ കെ ഷൈജിത്ത്, സനിത്ത് എന്നിവരെ പ്രതി ചേർത്ത് നടക്കാവ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കെട്ടിടം വാടകക്കെടുത്ത നിമീഷിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
കേസിലെ പ്രധാന പ്രതിയായ ബിന്ദുവുമായി പൊലീസുകാരായ രണ്ടു പേരും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. ബിന്ദുവുമായി രണ്ടു പൊലീസുകാരും ഫോണിൽ നിരന്തരം ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. രണ്ടുപേരും മലാപ്പറമ്പിലെ പെൺവാണിഭ കേന്ദ്രത്തിൽ നിരന്തരം എത്തിയിരുന്നതായി പൊലീസിന് നേരത്തെതന്നെ വിവരം കിട്ടിയിരുന്നു. കൂടുതൽ പേർ ഇനിയും പ്രതിയാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. നേരത്തെ ആറ് സ്ത്രീകൾ ഉൾപ്പെടെ 9പേരാണ് കേസിൽ അറസ്റ്റിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group