
കണ്ണൂർ: മാഹി ബൈപ്പാസ് ടോൾ പ്ലാസയിൽ ജീവനക്കാരും യാത്രക്കാരും പൊരിഞ്ഞ അടി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇരുകൂട്ടരും പുറത്തു വിട്ടു. സെക്യൂരിറ്റി ജീവനക്കാരനും സൂപ്പർവൈസർക്കുമെതിരെ ചൊക്ലി സ്വദേശികൾ പരാതി നൽകി. ഹോൺ അടിച്ച പ്രകോപനത്തിൽ മർദിച്ചെന്നാണ് യാത്രക്കാർ പറയുന്നത്.
അതേസമയം ടോൾ നൽകാതെ വണ്ടി നിർത്താതെ പോയത് ചോദ്യം ചെയ്തപ്പോഴാണ് സംഘർഷമുണ്ടായതെന്നാണ് ടോൾ പ്ലാസ ജീവനക്കാരുടെ വാദം. യാത്രക്കാരും ടോൾ പ്ലാസ ജീവനക്കാരും ദൃശ്യങ്ങൾ പുറത്തുവിട്ടു.
ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരാണ് പരാതി നൽകിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വലിയ തിരക്കുണ്ടായിരുന്നുവെന്നും അര മണിക്കൂറോളം കാത്തുനിന്നെന്നും യാത്രക്കാർ പറയുന്നു. ഹോണടിച്ചതോടെ, ടോൾ പ്ലാസ ജീവനക്കാരൻ വന്ന് ഹോണടിച്ചാൽ കാറിന്‍റെ ചില്ല് അടിച്ചു തകർക്കുമെന്ന് പറഞ്ഞതായി പരാതിയിൽ പറയുന്നു.
തുടർന്ന് ചോദിക്കാൻ പുറത്തിറങ്ങിയപ്പോൾ തള്ളിത്താഴെയിട്ടെന്നും പരാതിയിലുണ്ട്. ടോൾ പ്ലാസ ജീവനക്കാരൻ ഒരാളെ തള്ളിത്താഴെയിടുന്ന ദൃശ്യം പുറത്തുവന്നു. ചെരിപ്പൂരി യാത്രക്കാരിക്ക് നേരെ ഓങ്ങുന്നതും കാണാം. യാത്രക്കാർ തലശ്ശേരി പൊലീസിൽ പരാതി നൽകി.