
സ്വന്തംലേഖിക
തൃശൂർ: ആഹാര സാധനങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി കേരള പോലീസിലേക്ക്. മധുവിന്റെ സഹോദരി ചന്ദ്രികയാണ് പോലീസ് സേനയിലെത്തുന്നത്.2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയത്. മധുവിന്റെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു. മധുവിന്റെ സഹോദരി ചന്ദ്രികയെ കേരള പോലീസിലേക്ക് പ്രത്യേക നിയമനം വഴി കോൺസ്റ്റബിളായി നിയമിക്കുകയായിരുന്നു. മധുവിന്റെ മറ്റൊരു സഹോദരി സരസു അങ്കണവാടി വർക്കറും അമ്മ മല്ലി അങ്കണവാടി ഹെൽപ്പറുമാണ്.സഹോദരിമാരായ സരസുവും ചന്ദ്രികയും സർക്കാർ ഹോസ്റ്റലിൽനിന്നാണ് പഠിച്ചത്. ചിക്കണ്ടി സ്‌കൂളിൽ ആറാംക്ലാസ് വരെ പഠിച്ച മധു അമ്മ മല്ലി വീട്ടിൽ തനിച്ചാണെന്ന പേരിൽ പഠനം നിർത്തി ചെറിയ പണിക്കുപോയിരുന്നു. പിന്നീട് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മധു വീട്ടിൽനിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണ് കഴിഞ്ഞിരുന്നത്. അച്ഛൻ മല്ലൻ അസുഖം ബാധിച്ച് നേരത്തെ മരിച്ചു.