
എം എ ബേബിയുടെ സ്ഥാനലബ്ധിയിൽ എംവി ഗോവിന്ദന് അതൃപ്തിയോ? ചർച്ചയായി എം എ ബേബിക്ക് എകെജി സെൻ്ററിൽ നൽകിയ സ്വീകരണത്തിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അഭാവം
തിരുവനന്തപുരം: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റശേഷം കേരളത്തിലെത്തിയ എം.എ ബേബിയെ എകെജി സെന്ററില്‍ സ്വീകരിക്കാനെത്താതെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എം.എ ബേബിയുടെ സ്ഥാനലബ്ദിയില്‍ എം.വി ഗോവിന്ദനുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞിട്ടും തമിഴ്‌നാട്ടില്‍ തുടരുന്ന ഗോവിന്ദന്‍ മനപ്പൂര്‍വ്വമാണ് എകെജി സെന്ററിലെ സ്വീകരണത്തില്‍ നിന്ന് വിട്ടുനിന്നതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്ന് ആദ്യമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലെത്തിയ ആദ്യവ്യക്തിയായ ബേബി.
എന്നാല്‍ ഇത്തരത്തിലൊരു പ്രാധാന്യം എം.എ ബേബിക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി നല്‍കിയില്ലെന്നാണ് പരാതി. മുന്‍നിശ്ചയിച്ച പരിപാടികള്‍ക്കായാണ് എം.വി ഗോവിന്ദന്‍ തമിഴ്‌നാട്ടില്‍ തുടരുന്നതെന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എകെജി സെന്‍ററിനു മുന്നില്‍ നടന്ന സ്വീകരണ പരിപാടിയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മധുരയില്‍ നിന്ന് ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് എം.എ. ബേബി എകെജി സെന്‍ററിലെത്തിയത്.
പൂച്ചെണ്ടുകള്‍ നല്‍കിയും ഷാള്‍ അണിയിച്ചുമാണ് പ്രവര്‍ത്തകര്‍ ബേബിയെ വരവേറ്റത്.കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍, ജില്ലാ സെക്രട്ടറി വി. ജോയി എംഎല്‍എ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ മന്ത്രി എം. വിജയകുമാര്‍, ഡി.കെ മുരളി എംഎല്‍എ തുടങ്ങിയവര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.