‘തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിശകലനം ചെയ്യും: ഞാൻ ഞാനായി തന്നെ മത്സരിച്ചു; കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകും’: എം സ്വരാജ്

Spread the love

മലപ്പുറം: തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിശകലനം ചെയ്യുമെന്ന് എം സ്വരാജ്. നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമാണെന്ന് വിലയിരുത്തുന്നില്ലെന്ന് എം സ്വരാജ് പറഞ്ഞു.

അതില്‍ ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊളും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്തും. ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ കരുത്തോടെ ഈ തിരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകും സ്വരാജ് പറഞ്ഞു

‘എനിക്ക് ഞാനായി തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കഴിഞ്ഞു. ഏതെങ്കിലും തരത്തില്‍ ഒരു വിട്ടുവീഴ്ചയ്‌ക്കോ ഒത്തുതീർപ്പിനോ പോകേണ്ടതായി വന്നില്ല. ഒരു വർഗീയ വാദിയുടെയും പിന്തുണ ഒരു കാലത്തും എല്‍ഡിഎഫിന് ആവശ്യം ഇല്ല. അതിന്റെ പേരില്‍ ഇനിയും എത്ര പരാജയപ്പെട്ടാലും നിലപാട് അത് തന്നെയായിരിക്കും ഒരു മാറ്റവും ഉണ്ടാകില്ല. ശെരിയായ നിലപാടുകള്‍ എല്ലായ്പ്പോഴും അംഗീകരിക്കപ്പെട്ടെന്ന് വരില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അത്തരം നിലപാടുകളെ കയ്യൊഴിയാനും സാധിക്കില്ല. ജയപരാജയങ്ങളെ രാഷ്ട്രീയമായാണ് കാണുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ജയിച്ചാലും ജനങ്ങള്‍ക്കും നാടിനും വേണ്ടിയുള്ള സമരം തുടരും, ഇപ്പോള്‍ ഞങ്ങള്‍ തോറ്റു തോറ്റാലും ആ സമരം ഞങ്ങള്‍ തുടരു’മെന്നും സ്വരാജ് വ്യക്തമാക്കി.

വിലയിരുത്തലുകള്‍ പല രീതിയില്‍ വരും. ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പെന്ന് അംഗീകരിച്ചാല്‍, സർക്കാരിന്റെ ഭരണപരിഷ്‌ക്കാരങ്ങളും നടപടികളും ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന് തനിക്ക് തോന്നുന്നില്ല. സർക്കാരിന്റെ പ്രവർത്തന ഫലമായി വലിയ മാറ്റങ്ങളാണ് നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുള്ളത്. ആ മാറ്റങ്ങള്‍ ജനങ്ങള്‍ നിരാകരിച്ചുവെന്ന നിഗമനത്തിലേക്ക് നമുക്ക് ഒരിക്കലും എത്താൻ സാധിക്കില്ല.

എല്‍ഡിഎഫ് മുൻപോട്ട് വെച്ച രാഷ്‌ട്രീയത്തില്‍ പിശകുണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല. എല്ലാ തിരഞ്ഞെടുപ്പുകളിലും മുൻപോട്ട് വെക്കുന്ന രാഷ്ട്രീയം ശെരിയായി തന്നെ വിലയിരുത്തപ്പെട്ടുകൊള്ളണം എന്നില്ല. സാവകാശം നമുക്ക് അതെല്ലാം ശെരിയായി പരിശോധിച്ച്‌ നാടിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോകാം. നിലമ്ബൂരില്‍ രാഷ്ട്രീയ സംവാദത്തിനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിലമ്ബൂർ മണ്ഡലത്തില്‍ എല്‍ഡിഎഫിന് പൊതുവില്‍ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. പ്രതീക്ഷയ്‌ക്കൊത്ത് മുൻപോട്ട് വരാൻ സാധിച്ചില്ല എന്നത് യാഥാർഥ്യമാണ്. ഇടതുപക്ഷം മുൻപോട്ട് വെച്ച രാഷ്ട്രീയ നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ തിരഞ്ഞെടുപ്പ് വരെ മുൻപോട്ട് പോകാൻ സാധിച്ചു. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ജനങ്ങളുമായി ചർച്ച ചെയ്തത്.

തങ്ങളെ എതിർക്കുന്നവർ ഓരോ ഘട്ടത്തിലും ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച വിവാദങ്ങള്‍ക്ക് പുറകെ പോകുകയോ വിവാദങ്ങള്‍ ഉയർത്തികൊണ്ടുവരികയോ ചെയ്തതിട്ടില്ല. എല്‍ഡിഎഫ് ആഗ്രഹിച്ചതുപോലെ തന്നെയാണ് മുന്നോട്ട് പോകാൻ സാധിച്ചത് അതില്‍ അഭിമാനമുണ്ട് എം സ്വരാജ് പ്രതികരിച്ചു.