ആശമാർ എൽഡിഎഫിനൊപ്പം, അവരുടെ പേരിൽ സമരം ചെയ്തവർക്ക് രാഷ്ട്രീയ താൽപര്യമുണ്ടാകും; എം സ്വരാജ്

Spread the love

നിലമ്പൂർ: ഇടതുപക്ഷ സ്ഥാനാർത്ഥിക്കെതിരായ ആശമാരുടെ പ്രചാരണം എൽഡിഎഫിനെ ബാധിക്കില്ലെന്ന് എം സ്വരാജ്. ആശമാർക്ക് എൽഡിഎഫിനോട് ആഭിമുഖ്യമാണുള്ളത്. അവരുടെ ഓണറേറിയം ഏഴിരട്ടി ആക്കിയത് ഇടതുപക്ഷ സർക്കാരാണ്. ആശമാരുടെ പേരിൽ ആരെങ്കിലും സമരം ചെയ്താൽ എൽഡിഎഫിനെ ബാധിക്കില്ല, അവർക്ക് എന്തെങ്കിലും രാഷ്ട്രീയ താത്പര്യം ഉണ്ടാകുമെന്നും എം സ്വരാജ് പറഞ്ഞു. നിലമ്പൂർ ആയിഷയെപ്പോലുള്ളവരെ അധിക്ഷേപിക്കുന്നതിനെ കോൺഗ്രസ് നേതാക്കൾ വിലക്കണമെന്നും എം.സ്വരാജ് ആവശ്യപ്പെട്ടു.

നിലമ്പൂർ ആയിഷക്കെതിരായ സൈബർ ആക്രമണം വളരെ നീചമാണ്. സാംസ്കാരിക പ്രവർത്തകർ അവരുടെ രാഷ്ട്രീയ നിലപാട് പറയുന്നതിൽ എന്താണ് തെറ്റ്. നിലമ്പൂർ ആയിഷയെ ഏറെ നീചമായാണ് ആക്ഷേപിക്കുന്നത്.

എൽഡിഎഫിനെ പിന്തുണച്ചാൽ തെറി വിളിച്ച് അധിക്ഷേപിക്കുന്നത് ശരിയല്ല. അത്തരം പ്രവർത്തികളെ ശക്തമായി അപലപിക്കുന്നു. ചിന്തിക്കാൻ പോലും ആകാത്ത പീഡനങ്ങൾ നേരിട്ട ആളാണ് നിലമ്പൂർ ആയിഷ. നിലമ്പൂർ ആയിഷ എന്നത് നിലമ്പൂരിന്റെ പ്രതീകമാണ്. എൽഡിഎഫിന് വോട്ട് ചെയ്യും എന്ന് പറഞ്ഞതിന്റെ പേരിൽ അധിക്ഷേപിക്കാനും അശ്ലീലം പറയാനുമുള്ള നീക്കം ഹീനവും നീചവുമാണ്. കോൺഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ഇത് തിരുത്തണമെന്ന് സ്വരാജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലമ്പൂർ ആയിഷക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളിൽ യു.ഡി.എഫ്. അനുഭാവികളിൽ നിന്ന് നടക്കുന്ന നിന്ദ്യമായ സൈബർ ആക്രമണങ്ങളെ കേരളത്തിന്‍റെ സാംസ്കാരിക വകുപ്പ് മന്ത്രി എന്ന നിലയിൽ ശക്തമായി അപലപിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചു.

ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്തതും സാംസ്കാരികമായി അധഃപതിച്ചതുമായ ഒരു പ്രവണതയാണിത്. നിലമ്പൂർ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സ. എം. സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിന്‍റെ പേരിൽ, ഒരു മുതിർന്ന കലാകാരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും തെറിവിളിക്കുന്നതും ഏറ്റവും ലജ്ജാകരമായ കാര്യമാണ്. ഇത് ഒരു ജനാധിപത്യ പ്രക്രിയയിൽ വിയോജിപ്പുകളെയും രാഷ്ട്രീയ നിലപാടുകളെയും ആരോഗ്യകരമായി സമീപിക്കാൻ കഴിയാത്തവരുടെ നിസ്സഹായതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ്.

ഇത്തരം സൈബർ ആക്രമണങ്ങൾ നടത്തുന്നത് ആരായാലും അവർ ഓർക്കേണ്ട ഒന്നുണ്ട്, നിലമ്പൂർ ആയിഷ എന്ന വ്യക്തി നിങ്ങള്‍ കരുതുന്ന പോലെ തെറിവിളി കൊണ്ട് നിശബ്ദയാക്കാവുന്ന ഒരാളല്ല, കേരളത്തിന്‍റെ പോരാട്ടവീര്യത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രതീകമാണ്. കാലങ്ങളായി പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം ഉറച്ചുനിന്ന അവരെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാൻ ശ്രമിക്കുന്നത് സൂര്യനെ കൈകൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്നതിന് തുല്യമാണ്.

വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ഭാഷ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒരു രാഷ്ട്രീയ ചർച്ചയുടെ ഭാഗമല്ല എന്നതിനെക്കുറിച്ചും ഇത്തരം ആക്രമണങ്ങൾ നടത്തുന്നവർക്ക് യാതൊരു ധാരണയുമില്ലെന്ന് വ്യക്തം. ഇത് കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന് തന്നെ കളങ്കമാണ്. നിലമ്പൂർ ആയിഷയോടുള്ള ഈ സൈബർ ആക്രമണങ്ങളെ കേരളം ഒറ്റക്കെട്ടായി തള്ളിക്കളയണം. സൈബർ ഇടങ്ങളിൽ വിഷം കലക്കുന്ന ഇത്തരം പ്രവണതകളെ സമൂഹം തിരിച്ചറിയുകയും ശക്തമായി എതിർക്കുകയും ചെയ്യണം. സാംസ്കാരിക കേരളം പൂർണ്ണമായും നിലമ്പൂർ ആയിഷയോടൊപ്പം ഉറച്ചുനിൽക്കേണ്ടതുണ്ട്.