
ഇടുക്കി: കുമളിയില്‍ ശക്തമായ മഴയില്‍ മരം കടപുഴകി ലോറിക്ക് മുകളില്‍ വീണ് പത്തൊമ്പതുകാരന് ദാരുണാന്ത്യം. കോട്ടയം കുറിച്ചി സ്വദേശി ചുളപ്പറമ്പില്‍ ശ്രീജിത്താണ് മരിച്ചത്. പാലായില്‍ നിന്നും പെരിയകുളത്തേക്ക് ലോഡുമായി എത്തിയ ലോറിക്ക് മുകളിലാണ് മരം വീണത്.മരത്തിന്റെ ചില്ലകള്‍ ഒരു മണിക്കൂറിലധികം നീണ്ട പ്രയത്‌നത്തിനൊടുവില്‍ വെട്ടിമാറ്റിയാണ് ശ്രീജിത്തിനെ വാഹനത്തിൽനിന്ന് പുറത്തെടുക്കാനായത്.
ശക്തമായ മഴയെ തുടര്‍ന്ന് മരം കടപുഴകി ലോറിയുടെ മുകളില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഡ്രൈവറായ മനോജ് സഹായി റോഷന്‍ എന്നിവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഉള്ളില്‍ കുടുങ്ങിയ ശ്രീജിത്ത് മരണപ്പെട്ടു.
തടി നിറച്ചെത്തിയ ലോറിയില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ ഭക്ഷണം കഴിക്കാനായി ഇറങ്ങി. മറ്റുരണ്ടുപേര്‍ ലോറിയില്‍ത്തന്നെ ഇരുന്നു. ഇതിനിടെയാണ് മരം ലോറിക്കു മുകളില്‍ പതിച്ചത്. ഒരാളെ ചെറിയ പരിക്കുകളോടെ ഉടന്‍തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാല്‍, രണ്ടാമത്തെയാളെ രക്ഷപ്പെടുത്താൻ ലോറിയിലെ ഇരിപ്പിടത്തിനു മുകളിൽ നിറഞ്ഞ ശിഖരങ്ങൾ തടസ്സമായി. തുടർന്ന് ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമിച്ചാണ് ചില്ലകൾ വെട്ടിമാറ്റിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീജിത്തിനെ പുറത്തെടുത്തപ്പോൾത്തന്നെ അനക്കമുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പരിക്കേറ്റയാളെ കുമളിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ലോറിക്കു പുറമേ ബസ്സിനുമുകളിലും മരം പതിച്ചിരുന്നു.
പീരുമേട് ഫയര്‍ഫോഴ്‌സും കമ്പത്തു നിന്നെത്തിയ ഫയര്‍ഫോഴ്‌സും കുമളി പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.