കണക്കുകൂട്ടലുകളെ തകിടം മറിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ്; തിരിച്ചടികളുടെയും തിരിച്ചുവരവുകളുടെയും എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍; കോട്ടയത്ത് ഉറ്റുനോക്കി സ്ഥാനാർത്ഥികൾ; ഒരേപോലെ പ്രതീക്ഷകളുമായി ജോസഫും ജോസും; ഇനി ഏതാനും മണിക്കൂറുകൾ മാത്രം….
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്ത് വന്നപ്പോള്‍ ഞെട്ടിയിരിക്കുന്നത് കേരളത്തിലെ സിപിഎമ്മും ബിജെപിയുമാണ്.
കാരണം അവരുടെ പോലും കണക്കുകൂട്ടലുകളെ തകിടം മറിക്കുന്ന റിപ്പോർട്ടാണ് അവ. എബിപി- സി വോട്ടർ സർവേപ്രകാരം എല്‍ഡിഎഫ് ഒരിടത്തും വിജയിക്കില്ല. അതേസമയം ഒരു സീറ്റെങ്കിലും പിടിക്കുമെന്ന അവകാശവാദവുമായി രംഗത്തുണ്ടായിരുന്ന ബിജെപി മൂന്ന് സീറ്റുകള്‍ സ്വന്തമാക്കുന്ന എക്സിറ്റ് പ്രവചനമാണ് മറ്റൊരു ഞെട്ടലിനു കാരണം.
തൃശൂർ, ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ബിജെപി വിജയം എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്നത്. വാശിയേറിയ മത്സരം നടന്ന തൃശൂർ ലോക്സഭാ മണ്ഡലത്തില്‍ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിജയിക്കുമെന്ന് എബിപി സീ വോട്ടർ സർവേ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് സീറ്റുകള്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫ് വിജയമുറപ്പിച്ച കോട്ടയം മണ്ഡലത്തിലടക്കം തിരിച്ചടിയുണ്ടാകുമെന്നാണ് പ്രവചനം.
വാശിയേറിയ മത്സരങ്ങള്‍ നടന്ന ലോക്സഭാ മണ്ഡലങ്ങളിലൊന്നാണ് കോട്ടയം. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയായി ഫ്രാൻസിസ് ജോർജ് എത്തിയപ്പോള്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവും സിറ്റിങ് എംപിയുമായ തോമസ് ചാഴികാടനെയാണ് സിപിഎം രംഗത്തിറക്കിയത്.
ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി എൻഡിഎ സ്ഥാനാർഥിയായി എത്തിയതോടെ പോരാട്ടം കനത്തു.
എക്സ്റ്റ് പോള്‍ പ്രവചനം കണക്കിലെടുത്താല്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനാണ് സാധ്യതകള്‍ നല്‍കുന്നത്. പ്രവചനം ശരിയായാല്‍ സിപിഎമ്മിനെന്ന പോലെ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് വൻ തിരിച്ചടിയാണുണ്ടാകുക.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നിന്ന് മത്സരിച്ച കേരളാ കോണ്‍ഗ്രസ് പാർട്ടികള്‍ 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എതിർചേരികളിലെത്തി. ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ എത്തിയപ്പോള്‍ പിജെ ജോസഫ് നയിക്കുന്ന കേരളാ കോണ്‍ഗ്രസ് വിഭാഗം യുഡിഎഫില്‍ തുടരുകയായിരുന്നു. ജോസ് കെ മാണി വിഭാഗം പോയതിൻ്റെ ഒഴിവില്‍ കോട്ടയം ലോക്സഭാ സീറ്റ് ജോസഫ് വിഭാഗം ഉറപ്പാക്കുകയും ചെയ്തു.