
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ തുടർന്ന് സഹതാപ തരംഗം ഉണ്ടാകുമോ?
ഡല്‍ഹിയില്‍ ബിജെപിക്ക് തിരിച്ചടിയാകുമോ? ഇന്ത്യ സഖ്യത്തെ വേട്ടയാടുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്ന പശ്ചാത്തലത്തില്‍, വിശേഷിച്ചും. എന്നാല്‍, ഏതു തിരിച്ചടിയും ചെറുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയെന്ന് നേതാക്കള്‍ പറയുന്നു.
തിരഞ്ഞെടുപ്പിന്റെ ഈ നിർണായക ഘട്ടത്തില്‍ കെജ്രിവാള്‍ ചിത്രത്തില്‍ നിന്ന് പുറത്താകുന്നത്, ഇന്ത്യ സഖ്യത്തിന് കടുത്ത ക്ഷതമേല്‍പ്പിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. എഎപിക്ക് ഡല്‍ഹിയിലും തിരിച്ചടി കിട്ടുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ, ഏതുവലിയ നേതാവായാലും അഴിമതിക്കെതിരെ മോദി സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്ന ശക്തമായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കാൻ കെജ്രിവാളിന്റെ അറസ്റ്റിലൂടെ സാധിക്കുമെന്ന് ബിജെപി കണക്കാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കുമ്പോള്‍, ഇഡി സമൻസ് കിട്ടിയിട്ടും ഹാജരാകാതിരുന്ന കെജ്രിവാളിന്റെ ധാർഷ്ട്യമായിരിക്കും ബിജെപി എടുത്തുകാട്ടുക. എഎപിയുടെ മുഖം കെജ്രിവാള്‍ ആയതുകൊണ്ട് പ്രചാരണ രംഗത്ത് പാർട്ടിക്ക് കാര്യമായ ചലനം ഉണ്ടാക്കാൻ കഴിയില്ലെന്നാണ് മുതിർന്ന ബിജെപി നേതാക്കള്‍ പറയുന്നത്.
ഇന്ത്യ സഖ്യത്തിന്റെ താര പ്രചാരകരില്‍ ഒരാള്‍ ഇതോടെ ഔട്ടാകുകയാണ്. അഴിമതിക്കാരുടെ മുന്നണി എന്ന പ്രതിച്ഛായ ഇന്ത്യ സഖ്യത്തിന് നല്‍കുന്നതിലും ബിജെപി വിജയിച്ചു. അഴിമതി വിരുദ്ധ പോരാട്ടവുമായി ഉയർന്നു വന്ന എഎപിയുടെ പ്രമുഖ നേതാവിനെ തന്നെ അകത്താക്കുമ്പോള്‍ ബിജെപിക്ക് കിട്ടുന്ന മൈലേജ് ചെറുതൊന്നുമല്ല.
കെജ്രിവാളിന്റെ കാര്യത്തില്‍ മോദി സർക്കാർ മെല്ലപ്പോക്ക് നടത്തുന്നതായി ബിജെപി കേഡറുകള്‍ക്ക് ഒരു തോന്നലുണ്ടായിരുന്നു. കെജ്രിവാളിന്റെ പ്രശസ്തി കാരണം അദ്ദേഹത്തെ ബിജെപി ഭയക്കുന്നതായ തോന്നല്‍. അറസ്‌റ്റോടെ പാർട്ടി അണികളുടെ വീര്യം ഉണർത്താനും കഴിഞ്ഞു.
ഡല്‍ഹിയില്‍ എഎപിയും, കോണ്‍ഗ്രസും ഒന്നിച്ചുമത്സരിക്കുന്ന സാഹചര്യം വന്നപ്പോഴും, കെജ്രിവാളിന്റെ അറസ്റ്റ് ഡല്‍ഹിയില്‍ കാര്യമായ ചലനമുണ്ടാക്കുമെന്ന് ബിജെപി കരുതിയിട്ടില്ല. കാരണം 2019 ല്‍ 50 ശതമാനത്തിലേറെ വോട്ടുമായി ഏഴ് ലോക്‌സഭാ സീറ്റും ബിജെപിയാണ് നേടിയത്.