
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സമ്ബൂര്‍ണ്ണ ഹീബ്രു ബൈബിള്‍ ലേലത്തില്‍ വിറ്റു;ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ 38.1 മില്യണ്‍ ഡോളറിന് ആണ് ഈ ബൈബിള്‍ വിറ്റത്
സ്വന്തം ലേഖകൻ
ന്യൂയോർക് :ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സമ്ബൂര്‍ണ്ണ ഹീബ്രു ബൈബിള്‍ ലേലത്തില്‍ വിറ്റു. ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ 38.1 മില്യണ്‍ ഡോളറിന് ആണ് ഈ ബൈബിള്‍ വിറ്റത്.
അതായത് 314,38,40,550 ഇന്ത്യന്‍ രൂപയ്ക്ക്. 1,000 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ബൈബിള്‍ ഇതുവരെ ലേലത്തില്‍ വിറ്റ ഏറ്റവും മൂല്യവത്തായ കയ്യെഴുത്തുപ്രതിയെന്ന റെക്കോര്‍ഡ് സ്ഥാപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ പത്താം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കോഡെക്‌സ് സാസൂണ്‍ എന്നറിയപ്പെടുന്ന ഈ ഗ്രന്ഥം ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കമേറിയതും സമ്ബൂര്‍ണ്ണവുമായ ഹീബ്രു ബൈബിളാണ്. രണ്ട് ലേലക്കാര്‍ തമ്മില്‍ നടന്ന നാല് മിനിറ്റ് ലേല പോരാട്ടത്തിന് ശേഷമാണ് ബൈബിള്‍ ലേലത്തില്‍ പോയത്.
മുന്‍ യുഎസ് നയതന്ത്രജ്ഞന്‍ ആയ ആല്‍ഫ്രഡ് മോസസ് ആണ് ഒരു അമേരിക്കന്‍ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന് വേണ്ടി ബൈബിള്‍ വാങ്ങിയത്. അത് ഇസ്രായേലിലെ ടെല്‍ അവീവിലുള്ള എ എന്‍ യു മ്യൂസിയം ഓഫ് ജൂയിഷ് പീപ്പിളിന് സമ്മാനിക്കാനാണ് തീരുമാനം.
ഹീബ്രു ബൈബിള്‍ ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ ഈ അമൂല്യ ഗ്രന്ഥം പാശ്ചാത്യ നാഗരികതയുടെ അടിത്തറയാണ്, അത് ജൂത ജനതയുടേതാണെന്ന് അറിയുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു എന്നാണ് മോസസ് ലേലം സ്വന്തമാക്കിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
1994 -ല്‍ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ കോഡെക്‌സ് ലെയ്‌സെസ്റ്റര്‍ കൈയെഴുത്തുപ്രതി ആയിരുന്നു ഇതുവരെ ലേലത്തില്‍ പോയ ഏറ്റവും ചെലവേറിയ ഗ്രന്ഥം. അന്ന് 30.8 മില്യണ്‍ ഡോളറിനായിരുന്നു അത് വിറ്റു പോയത്. ആ റെക്കോഡ് നേട്ടമാണ് ഇപ്പോള്‍ കോഡെക്‌സ് സാസൂണ്‍ മറികടന്നത്.