
തിരുവനന്തപുരം: 20 ലോകകപ്പിലെ നിർണ്ണായക സൂപ്പർ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണെതിരെയുണ്ടായ വംശീയ അധിക്ഷേപത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
50 പന്തില്‍ 97 റണ്‍സുമായി ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ (X) പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് വിവാദമായത്. സഞ്ജുവിന്റെയും വെസ്റ്റ് ഇൻഡീസ് താരങ്ങളുടെയും നിറത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശത്തിനെതിരെ ആരാധകരും കായിക പ്രേമികളും വലിയ രീതിയില്‍ രംഗത്തെത്തിയിട്ടുണ്ട്.
സംഭവത്തില്‍ കർശന നടപടി ആവശ്യപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന് പരാതി നല്‍കി. ഇത്തരം വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും കേരളത്തിന്റെ അഭിമാനമായ താരത്തെ അധിക്ഷേപിച്ച അക്കൗണ്ടിനെതിരെ അടിയന്തര നടപടി വേണമെന്നും കോണ്‍ഗ്രസ് ഔദ്യോഗികമായി ആവശ്യപ്പെട്ടു. മന്ത്രിയെ ടാഗ് ചെയ്തുകൊണ്ടാണ് എക്സിലൂടെ കോണ്‍ഗ്രസ് നേതൃത്വം തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ബാഹ്യമായ വിമർശനങ്ങളോ അധിക്ഷേപങ്ങളോ തന്റെ പ്രകടനത്തെ ബാധിക്കാതിരിക്കാൻ താൻ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഫോണില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് സഞ്ജു സാംസണ്‍ വ്യക്തമാക്കി. തന്റെ കഴിവില്‍ വിശ്വസിച്ച് കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഈ മികച്ച പ്രകടനത്തിന് പിന്നിലെന്ന് താരം വെളിപ്പെടുത്തി.
സഞ്ജുവിന്റെ ഈ പക്വതയാർന്ന നിലപാടിനെ ആരാധകർ പ്രശംസിക്കുമ്പോഴും, സൈബർ ഇടങ്ങളിലെ ഇത്തരം മ്ലേച്ഛമായ പ്രവണതകള്‍ക്കെതിരെ ശക്തമായ നിയമനടപടി വേണമെന്ന ആവശ്യം ഉയരുകയാണ്.



