
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ പാര്‍ലമെന്റില്‍ ബഹളം. പ്രധാനമന്ത്രിക്കെതിരെ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ലോക്‌സഭ നടപടികള്‍ 12 മണി വരെ നിര്‍ത്തിവെച്ചു.
അംഗങ്ങള്‍ അച്ചടക്കം ലംഘിക്കരുതെന്ന് സ്പീക്കര്‍ ഓം ബിര്‍ല മുന്നറിയിപ്പ് നല്‍കി. സഭാചട്ടങ്ങള്‍ പാലിക്കണമെന്നും ആരെയും പുറത്താക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സത്യഗ്രഹസമരം നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയ്‌ക്കെതിരെ പ്രതിഷേധിച്ചതിനാണ് പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമായി 78 എംപിമാരെയാണ് ഇന്നലെ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്തത്. സുരക്ഷ വീഴ്ചയില്‍ അമിത്ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനാണ് നടപടി. ഇതോടെ രാജ്യസഭയിലും ലോക്‌സഭയിലുമായി സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 92 ആയി.
പാർലമെന്റിൽ രണ്ട് പേർക്ക് അതിക്രമിച്ച് കയറാൻ അവസരമൊരുക്കിയ ബിജെപി നേതാവ് ഇപ്പോഴും എംപിയായി തുടരുകയും പ്രതികരിച്ച പ്രതിപക്ഷ എംപിമാർ പുറത്താകുകയും ചെയ്യുന്ന സ്ഥിതിയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.
സംഭവത്തില്‍ ആഭ്യന്തരമന്ത്രി പാർലമെന്റിൽ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.



