പൊലീസിനെ കണ്ട് കായലിലേക്ക് ചാടി നീന്തിയപ്പോൾ മുങ്ങിത്താണ യുവാവിന് സി.ഐയുടെ യൂണിഫോം പിടിവള്ളിയായി ; യുവാവിന് രക്ഷകനായ സി.ഐയ്ക്ക് നിറഞ്ഞ കൈയ്യടി

Spread the love

സ്വന്തം ലേഖകൻ

ചവറ: ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ടം കൂടി നിന്നവരെ പിടികൂടാൻ എത്തിയപ്പോൾ പൊലീസിനെ കണ്ട് കായലിലേക്ക് ചാടിയ യുവാവിനെ രക്ഷകനായത് സി.ഐ.

കായലിൽ ചാടി നീന്തിയ സി.ഐ സ്വന്തം യൂണിഫോം ഊരി നീട്ടിയതോടെ മുങ്ങിത്താഴുകയായിരുന്ന യുവാവ് അതിൽ പിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു കയറുകയായിരുന്നു. ഇതോടെ ചവറ തെക്കുംഭാഗം സി.ഐ ആർ. രാജേഷ്‌കുമാർ റിയൽ ഹീറോ ആയി മാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിനെ കണ്ട് യുവാവിനൊപ്പം കായലിൽ ചാടിയവർ നിസഹായരായി നോക്കി നിൽക്കേയായിരുന്നു മാതൃകയായി സി.ഐയുടെ രക്ഷാ പ്രവർത്തനം.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ തേവലക്കര അരിനല്ലൂർ കിഴക്ക് കോട്ടവീട്ടിൽ കടവിലായിരുന്നു സംഭവങ്ങളുടെ തുടക്കം.ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് കടവിൽ ആളുകൾ കൂടിയതറിഞ്ഞെത്തിയ പൊലീസിന്റെ ജീപ്പ് കണ്ടതോടെ കുറച്ചുപേർ ഓടി.

എന്നാൽ കൂട്ടത്തിൽ മൂന്നു പേർ പൊലീസിനെ കണ്ടതോടെ കായലിൽ ചാടുകയായിരുന്നു. ഇവരിൽ രണ്ടുപേരെ അനുനയിപ്പിച്ച് പൊലീസ് കരയ്ക്ക് കയറ്റുകയും ചെയ്തു. എന്നാൽ, തേവലക്കര അരിനല്ലൂർ മുട്ടം സ്വദേശി നിതിൻ (25) മറുകരയിലേക്ക് നീന്തി. കായലിന് നടുക്കെത്തിയതോടെ കൈകാലുകൾ കുഴഞ്ഞ് മുങ്ങിത്താഴുകയായിരുന്നു.

സഹായത്തിനായി കൈ ഉയർത്തി വീശി കാണിച്ചുവെങ്കിലും കരയിൽ നിന്നവർക്ക് അത്രദുരം നീന്തിച്ചെന്ന് രക്ഷാപ്രവർത്തനം നടത്താൻ ധൈര്യം വന്നില്ല. യുവാവ് മരണ വെപ്രാളം കാട്ടിയതോടെ സി.ഐ ഷൂസ് ഊരി കായലിലേക്ക് ചാടി.

സി.ഐ നീന്തി യുവാവിന്റെ അടുത്തെത്തിയെങ്കിലും മരണ വെപ്രാളത്തിൽ കൈകാലിട്ടടിച്ച യുവാവിനെ എത്തിപ്പിടിക്കാൻ കഴിഞ്ഞില്ല. പൊടുന്നനെ യൂണിഫോം ഷർട്ട് ഊരി വീശി. അതിൽ പിടിമുറുക്കിയ യുവാവിനെയും കൊണ്ട് കരയിലേക്ക് നീന്തുകയായിരുന്നു.

കായലിൽ മുങ്ങിത്താണ യുവാവിന് പൊലീസ് രക്ഷകനായെങ്കിലും എന്തായാലും പൊലീസ് സ്വന്തം ഡ്യൂട്ടി മറന്നില്ല. ലോക്ക് ഡൗൺ ലംഘിച്ചതിന് കണ്ടാലറിയാവുന്ന പത്തു പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.