
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മദ്യലഹരിയിൽ സുഹൃത്തിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സൈനികൻ അറസ്റ്റിൽ. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്.സുഹൃത്തായ പള്ളിവിള സ്വദേശി നിഷാദിനെയാണ്, സന്തോഷ് കൊല്ലാൻ ശ്രമിച്ചത്. സന്തോഷിനെതിരെ ഝാൻസി റെജിമെന്റിലേക്ക് സ്പെഷ്യൽ റിപ്പോർട്ട് പൊലീസ് അയച്ചു. ഈ റിപ്പോർട്ടിൻ മേലാകും സന്തോഷിനെതിരായ നടപടി ഉണ്ടാകുക. കടുത്ത നടപടിക്ക് സാധ്യതയുണ്ട്.
വട്ടപ്പാറ കുറ്റ്യാടിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ഝാൻസി റെജിമെന്റിൽ ജോലി ചെയ്യുന്ന സന്തോഷ് കഴിഞ്ഞ ആഴ്ചയാണ് അവധിക്ക് നാട്ടിലെത്തിയത്. തുടർന്ന് നിഷാദിനെ മദ്യപിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇതിനിടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. അതിനിടയിലാണ് വീട്ടിൽ ഉണ്ടായിരുന്ന ചുറ്റികയെടുത്ത് സന്തോഷ് നിഷാദിന്‍റെ തലക്കടിച്ച് കൊല്ലാൻ നോക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിഷാദ് ഒച്ചയിട്ടതോടെ അയൽക്കാർ ഓടിക്കൂടിയാണ് രക്ഷിച്ചത്. പരിക്കേറ്റ നിഷാദിനെ ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച സന്തോഷിനെ കുറ്റിയാണി ജംഗ്ഷനിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിഷാദ് തീവ്ര പരിചരണ വിഭാഗത്തിലാണ്. കോടതിയിൽ ഹാജരാക്കിയ സന്തോഷിനെ റിമാൻഡ് ചെയ്തു.