
കണ്ണൂർ (തലശ്ശേരി): ജില്ലാ കോടതിയുടെ പുതിയ കോംപ്ലക്സിലെ ലിഫ്റ്റ് പൊങ്ങിയശേഷം അതിവേഗത്തിൽ താഴേക്ക് പതിച്ചതിനെ തുടർന്ന് മൂന്ന് അഭിഭാഷകർക്ക് പരുക്കേറ്റു. ബുധനാഴ്ച രാവിലെ 10.50ന് ബേസ്മെന്റിൽ നിന്ന് ആറു അഭിഭാഷകരാണ് ലിഫ്റ്റിൽ കയറിയത്. രണ്ടാം നിലയിലെത്തിയപ്പോൾ ലിഫ്റ്റ് പണിമുടക്കി. അകത്ത് ഫോൺ കിട്ടാതായതോടെ അവർ അലാം മുഴക്കി.
ശബ്ദം കേട്ട് കോടതി ജീവനക്കാർ എത്തി ശരിയാക്കാമെന്ന് അറിയിച്ചെങ്കിലും, ഇതിനിടെ ലിഫ്റ്റ് മൂന്നാം നിലയിലേക്കു പൊങ്ങി അതിവേഗത്തിൽ ബേസ്മെന്റിലേക്കു തന്നെ പതിച്ചു. അതേ വേഗത്തിൽ വീണ്ടും മുകളിലോട്ടുയർന്ന് വീണ്ടും താഴേക്ക് ഇടിച്ചതോടെ അകത്ത് ഉണ്ടായ ആഘാതത്തിൽ അഭിഭാഷകർ പരസ്പരം കൂട്ടിമുട്ടി പരുക്കേറ്റു.
ജീവനക്കാർ ഓടിയെത്തി ലിഫ്റ്റ് തുറക്കാനുള്ള ശ്രമം ആരംഭിച്ചു. ഏകദേശം 40 മിനിറ്റിനുശേഷം, രാവിലെ 11.30ഓടെയാണ് അഭിഭാഷകർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്.പരുക്കേറ്റ രണ്ട് വനിതാ അഭിഭാഷകർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ, ഒരാൾക്ക് മൂക്കിന് പൊട്ടലുണ്ടായി. മറ്റൊരു അഭിഭാഷകൻ കണ്ണൂരിലെ ആശുപത്രിയിലാണ് ചികിത്സ തേടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ കോടതി കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത ദിനത്തിലും ലിഫ്റ്റ് തകരാറിലായത് ശ്രദ്ധേയമാണ്. അതിനുശേഷവും സമാനമായ തകരാറുകൾ പലതവണ ആവർത്തിച്ചിരുന്നു. എട്ടുനിലയുള്ള ഈ കെട്ടിടത്തിലേക്ക് എത്തുന്ന ന്യായാധിപർ, അഭിഭാഷകർ, കോടതി ജീവനക്കാർ, കക്ഷികൾ തുടങ്ങി നൂറുകണക്കിനാളുകളാണ് ദിവസേന ലിഫ്റ്റ് ഉപയോഗിക്കുന്നത്.
ലിഫ്റ്റ് ഇടയ്ക്കിടെ തകരാറിലാകുന്നതിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്കും ജില്ലാ പൊലീസ് മേധാവിക്കും ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് കെ. എ. സജീവൻ പരാതി നൽകി. ഗുണനിലവാരം കുറഞ്ഞ ലിഫ്റ്റ് സ്ഥാപിച്ചതും കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതും സ്ഥാപിക്കുന്നതിലെ തകരാറുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.



