
കോട്ടയം (ചങ്ങനാശ്ശേരി): അനാസ്ഥ ആകാശം തൊട്ട ചങ്ങനാശേരി റവന്യു ടവറിൽ ഇന്നലെ ലിഫ്റ്റിൽ വീണ്ടും ആളുകൾ കുടുങ്ങി. 5ാം നിലയിലുള്ള താലൂക്ക് സപ്ലൈ ഓഫിസിലേക്ക് എത്തിയവരാണ് ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത്. 5 പേരാണ് ലിഫ്റ്റിലുണ്ടായിരുന്നത്. അരമണിക്കൂർ നേരം ഇവർ കുടുങ്ങിക്കിടന്നു. മൂന്നാം നിലയുടെയും നാലാം നിലയുടെയും ഇടയ്ക്ക് എത്തിയപ്പോഴാണ് ലിഫ്റ്റ് നിന്നു പോയത്. വാതിൽ ഭാഗികമായി തനിയെ തുറന്നെങ്കിലും പുറത്തുകടക്കാൻ കഴിഞ്ഞില്ല.
ലിഫ്റ്റിൽ ആളുകൾ കുടുങ്ങുന്നത് പതിവാണ്. ആകെയുള്ള 3 ലിഫ്റ്റിൽ രണ്ടെണ്ണം നിശ്ചലം. ബാക്കിയുള്ള ഒന്ന് എപ്പോൾ നിൽക്കുമെന്ന് ആർക്കുമറിയില്ല. ലിഫ്റ്റിലുള്ളവരുടെ ബഹളം കേട്ടെത്തിയ ജീവനക്കാർ ഏറെ പരിശ്രമിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്.
അറ്റകുറ്റപ്പണി നടത്തണമെന്ന് ഒട്ടേറെ തവണ ആവശ്യമുയർന്നിട്ടും റവന്യു ടവറിന്റെ ചുമതലയുള്ള ഹൗസിങ് ബോർഡിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടായില്ല. ഇപ്പോൾ ജോബ് മൈക്കിൾ എംഎൽഎയുടെ ഫണ്ടിൽ നിന്നു 1.81 കോടി രൂപ ചെലവഴിച്ച് ആരംഭിക്കുന്ന നവീകരണത്തിൽ പുതിയതായി 4 ലിഫ്റ്റുകൾ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോൾ പ്രവർത്തിക്കുന്ന ലിഫ്റ്റിൽ ഇതുവരെ 5 തവണ കുടുങ്ങിയിട്ടുണ്ടെന്ന് ഇന്നലെ കുടുങ്ങിയവരുടെ കൂടെ ഉണ്ടായിരുന്ന ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ചങ്ങനാശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് ടി.ആർ.രമേശ് കുമാർ ചെങ്കിലാത്ത് പറഞ്ഞു. റേഷൻ സംബന്ധമായ ഓഫിസ് ആവശ്യങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫിസിലേക്ക് എത്തുന്നയാളാണ് രമേശ്. 4 വർഷം മുൻപ് റവന്യു ടവറിലെ മറ്റൊരു ലിഫ്റ്റിലും രമേശ് കുടുങ്ങിയിരുന്നു. അന്ന് അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.



