ലൈഫ് പദ്ധതിയിൽ വ്യാപക ക്രമക്കേട്;ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എന്നിവരുൾപ്പെടെ 27 പേർക്കെതിരെ നടപടി; ഉദ്യോഗസ്ഥർക്കും വാർഡ് മെമ്പർമാർക്കും നിർണായക പങ്കുണ്ടെന്ന് വിജിലൻസ്

Spread the love

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധയിൽ ക്രമക്കേട് കണ്ടെത്തി.
അനർഹരിൽ നിന്നും പണം തിരികെ ഈടാക്കാൻ റവന്യൂ റിക്കവറി നടത്തും. തദ്ദേശ സ്വയം ഭരണ വകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം ഊർജിതമാക്കിയതോടെയാണ് പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം.

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡൻറും ഉൾപ്പെടെ 27 പേർക്കെതിരെയാണ് ആദ്യ ഘട്ടത്തിൽ നടപടി സ്വീകരിക്കുക.

എക്കർ കണക്കിന് പട്ടയ ഭൂമിയുള്ളവർ, രണ്ടും മൂന്നും വാഹനങ്ങളും, വാസയോഗ്യമായ വീടുമുള്ളവർ, ലൈഫ് പദ്ധതിയിൽ പണിത വീട് ഒരു വർഷം തികയും മുമ്പ് മൂന്നിരട്ടി വിലയ്ക്ക് വിറ്റവർ തുടങ്ങി വ്യാപകമായ ക്രമക്കേടാണ് ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽ നടന്നത്. കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ കാലത്താണ് സർക്കാർ പണം ഇങ്ങനെ തട്ടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാസയോഗ്യമായ വീട് വയ്ക്കാൻ സ്വന്തമായി പണമില്ലാത്ത നൂറുകണക്കിന് പാവങ്ങൾ പുറത്ത് നിൽക്കുമ്പോഴാണ് അനർഹരായവർ പട്ടികയിൽ കടന്ന് കൂടിയത്. ഇപ്പോഴത്തെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം അംഗവുമായ വി പി ജോണും, കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡൻ്റ് വി എസ് ഷാലും അടക്കമുള്ളവ‍ർ ഇക്കൂട്ടത്തിലുണ്ട്. ഒന്നരയേക്കർ സ്ഥലമുള്ള വി പി ജോൺ ഡിവിഷൻ മെമ്പറായിരിക്കെ മൂന്ന് സെൻ്റ് സ്ഥലം മാത്രമാണുള്ളതെന്ന് കാണിച്ചാണ് വീട് തട്ടിയെടുത്തത്. വി എസ് ഷാലാണ് അനർഹമായി ലഭിച്ച വീട് നിയമം ലംഘിച്ച് വിൽപ്പന നടത്തിയത്.

പഴയ വീട് പെയിൻ്റടിച്ച് പണം തട്ടിയവരും വാടകക്ക് കൊടുത്തവരും ഇക്കൂട്ടത്തിലുണ്ട്. ഉദ്യോഗസ്ഥരുടെയും വാർഡ് മെമ്പറുടെയും അറിവോടെയാണിതെല്ലാം നടന്നതെന്നാണ് വിജിലൻസ് കണ്ടെത്തൽ. 2022 ലെ പ്രാഥമിക അന്വേഷണത്തിൽ 27 പേരെ കണ്ടെത്തിയിരുന്നു. സർക്കാരിന് നഷ്ടമായ ഒരു കോടി പതിനാല് ലക്ഷം രൂപ പലിശ സഹിതം തിരിച്ചടപ്പിക്കണമെന്ന് വിജിലൻസ് അന്ന് നിർദ്ദേശം നൽകിയെങ്കിലും രാഷ്ട്രീയ സമ്മർദ്ദം മൂലം നോട്ടീസയക്കുക മാത്രമാണ് ചെയ്തതത്.

അനുവദിച്ച 1200 വീടുകളിൽ 150 എണ്ണത്തോളം അനർഹർ തട്ടിയെടുത്തതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പരിശോധനയ്ക്കെത്തിയ വിജിലൻസ് ഇതുവരെയുള്ള നടപടി സംബന്ധിച്ച് വിശദീകരണം തേടിയപ്പോഴാണ് പഞ്ചായത്ത് വീണ്ടും ഉണർന്നത്.