
സ്വന്തം ലേഖകൻ
പാലക്കാട്: ലിയോയുടെ വിജയം മലയാളികള്‍ക്കൊപ്പം ആഘോഷിക്കാന്‍ കേരളത്തിലെത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് ആരാധകരുടെ തിക്കിലും തിരക്കിലും പരുക്കേറ്റു.
ലിയോ’ കേരളാ പ്രൊമോഷന്റെ ഭാഗമായി പാലക്കാട് അരോമ തിയേറ്ററില്‍ ഉണ്ടായ തിരക്കിനിടയിലാണ് സംഭവം. രാവിലെ 10.30 ന് പാലക്കാട് അരോമ തിയേറ്ററിലും 12.15ന്‍ തൃശ്ശൂര്‍ രാഗം തിയേറ്ററിലും എത്തുന്ന ലോകേഷ് വൈകിട്ട് 5 മണിക്ക് എറണാകുളം കവിത തിയേറ്ററിലും ആരാധകരെ കാണുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, കാലിന് പരുക്കേറ്റതോടെ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനിയന്ത്രിതമായ ജനക്കൂട്ടം നിയന്ത്രിക്കാന്‍ പൊലീസ് വളരെയേറെ കഷ്ടപ്പെട്ടു. ഇതോടെ കേരളത്തിലെ മറ്റു പ്രമോഷന്‍ പരിപാടികള്‍ റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു. ലോകേഷ് തന്നെയാണ് വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി, നിങ്ങളെ കാണാന്‍ ഞാന്‍ എന്തായാലും ഒരു ദിവസം തിരിച്ചുവരും. എന്നായിരുന്നു ലോകേഷ് ട്വിറ്ററില്‍ കുറിച്ചത്.
ഗോകുലം മൂവീസ് പൂര്‍ണ സജ്ജീകരണങ്ങളോടെ നടത്തിയ വിജയഘോഷ പരിപാടികളില്‍ ഗോകുലം എക്‌സിക്യുടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയും പങ്കെടുത്തിരുന്നു. ലോകേഷിനെ പാലക്കാടുള്ള ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സ നേടിയശേഷം തിരിച്ച് അദ്ദേഹം കോയമ്പതൂരിലെ വീട്ടിലേക്ക് മടങ്ങിയെന്നും കൃഷ്ണമൂര്‍ത്തി അറിയിച്ചു. പരിപാടിക്കിടയില്‍ കൃഷ്ണമൂര്‍ത്തിക്കും ചെറിയ പരുക്കേറ്റിരുന്നു. തീയേറ്ററുകളില്‍ കളക്ഷന്‍ റെകോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സിനിമയാണ് ലോകേഷ് കനകരാജ് – വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോ.



