
തിരുവനന്തപുരം : നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസില്‍ യാത്രക്കാരിയുടെ സ്വർണ പാദസരം മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം ചക്കരപറമ്പ് സ്വദേശി ശ്രീജിത്താണ് പിടിയിലായത്. തിരുവനന്തപുരം റെയിൽവേ പൊലീസും, ആർപിഎഫും ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ജനുവരി മാസം 25നാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂരിൽ നിന്ന് രാജ്യറാണി എക്സ്പ്രസിൽ കുടുംബമായി യാത്ര ചെയ്ത് ബർത്തിൽ ഉറങ്ങുകയായിരുന്ന നെയ്യാറ്റിൻകര സ്വദേശിനിയുടെ പാദസരമാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ വെച്ച് ശ്രീജിത്ത് മെറ്റൽ കട്ടർ ഉപയോഗിച്ച് അറത്തുമാറ്റി മോഷ്ടിച്ചത്.
ശ്രീജിത്തും ഇതേ ട്രെയ്നിലാണ് കൊച്ചുവേളിയിലേക്ക് യാത്ര ചെയ്തുവന്നത്.
രാവിലെ അഞ്ചരയ്ക്ക് കൊച്ചുവേളി സ്റ്റേഷനിലെത്തിയ ട്രെയിൻ നാഗർകോവിലേക്കുള്ള യാത്രക്ക് മുൻപായി നിർത്തിയിട്ട സമയത്തായിരുന്നു മോഷണം. ബർത്തിൽ കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയുടെ വലതു കാലിലെ സ്വർണ പാദസരം പ്രതി കട്ട് ചെയ്ത് എടുക്കുകയായിരുന്നു. ഇടതുകാലിലെ പാദസരവും കട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ യുവതി ഉണരുകയും ശ്രീജിത്ത് വലതുകാലിലെ അറത്തുമാറ്റിയ പാദസരം കൈക്കലാക്കി പ്ലാറ്റ്ഫോമിലിറങ്ങി പ്രധാന കവാടംവഴി സംശയം തോന്നാത്ത രീതിയിൽ ഓടി രക്ഷപ്പെടുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇലക്ട്രീഷ്യനായ പ്രതി തൻ്റെ ബാഗിൽ സൂക്ഷിച്ചിരുന്ന മെറ്റൽ കട്ടർ ഉപയോഗിച്ചാണ് പാദസരം മുറിച്ചെടുത്തത്.യുവതി തിരുവനന്തപുരം റെയിൽവേ പൊലീസിൽ പരാതി നൽകിയിരുന്നു. തിരുവനന്തപുരം ആനയറ സ്വദേശിനിയെ വിവാഹം കഴിച്ച ശ്രീജിത്ത് ആഴ്ചയിലൊരിക്കൽ ട്രെയ്നിൽ തിരുവനന്തപുരത്ത് എത്താറുണ്ടായിരുന്നു.
തിരുവനന്തപുരം സിറ്റിക്കുള്ളിലെ 200-ൽപ്പരം സിസിടിവി ദൃശ്യങ്ങൾ, 1000-ത്തിൽപ്പരം ഫോൺ കോളുകൾ മുതലായവ വിശദമായി പരിശോധിച്ചാണ് പ്രതി ഇയാൾ തന്നെയെന്ന് ഉറപ്പിച്ചത്. റെയിൽവേ ക്രൈം ഇൻ്റെലിജൻസ് വിഭാഗത്തിൻ്റെ തന്ത്രപരമായ നീക്കങ്ങൾക്കൊടുവിലാണ് പ്രതി വലയിലായത്.ഇയാൾ സമാനമായ മറ്റ് കേസ്സുകളിലും പ്രതിയാണ് എന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്ധ്യോഗസ്ഥൻ പറഞ്ഞു.
ക്രൈം ഇൻറലിജൻസ് ഇൻസ്പെക്ടർ ജിപിൻഎജെ , സബ് ഇൻസ്പെക്ടർമാരായ പ്രെയ്സ് മാത്യു, സതീഷ് കുമാർ (റെയിൽവേ പോലീസ് ) എ എസ് മാരായ ഫിലിപ്സ് ജോൺ, ജോജി ജോസഫ് ഹെഡ് കോൺസ്റ്റബിൾമാരായ ജോസ്, വിനോദ് കുമാർ, അബ്ദുൾ സലാം,അരുൺ ബാബു, പാട്രിക്.സരിൻ,നിമോഷ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി അന്വേഷിക്കുമെന്ന് തിരുവനന്തപുരം ഗവ:റെയിൽവേ പോലീസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.