സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകള്‍ 2500 രൂപയാക്കി ഉയര്‍ത്തും; വീട്ടമ്മമാര്‍ക്കും പെൻഷൻ ; റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തും : 20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴില്‍ ; വിവാദങ്ങൾക്കിടയിൽ ഭരണത്തുടർച്ചയ്ക്കായി എൽ. ഡി. എഫ് പ്രകടന പത്രിക ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിവാദങ്ങൾക്കിടയിൽ എൽ.ഡി. എഫ്. പ്രകടന പത്രിക പുറത്ത്. 50 ഇന പരിപാടികളാണ് ആദ്യഭാഗത്തുള്ളത് .
കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് അഭ്യസ്ഥവിദ്യര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കാണ്. ഇതോടൊപ്പം  ക്ഷേമ പെന്‍ഷനുകള്‍ 2500 രൂപയാക്കുമെന്നും വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.

വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, റബറിന്റെ തറവില 250 രൂപയാക്കും, തീരദേശ വികസനത്തില്‍ 500 കോടിയുടെ പാക്കേജ്, ആദിവാസി കുടുംബങ്ങള്‍ക്കും പട്ടികജാതി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം, പതിനായിരം കോടിയുടെ ട്രാന്‍സ്ഗില്‍ഡ് പദ്ധതി യാഥാര്‍ത്ഥ്യമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാല്‍, മുട്ട, പച്ചക്കറികളില്‍ സ്വയംപര്യാപ്തത നേടും.സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടും.

പൊതുമേഖലയെ ശക്തിപ്പെടുത്തും, സ്വകാര്യ നിക്ഷേപം സമാഹരിക്കും. അഞ്ച് വര്‍ഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപമെത്തിക്കും. മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കും,

ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന, ബദല്‍ നയങ്ങള്‍ പ്രത്യേകം ആവിഷ്‌കരിക്കും. മതനിരപേക്ഷ നയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഉണ്ട്.

പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി ഓരോ നിര്‍ദ്ദേശത്തിന്റെയും അവസാനം ക്യുആര്‍ കോഡുണ്ട്. അതിനാൽ എളുപ്പത്തില്‍ അതേക്കുറിച്ച്‌ കാര്യങ്ങള്‍ മനസിലാക്കാന്‍ സഹായകരമാകുന്ന നിലയിലാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്.

പത്രികയിലെ പ്രധാന  പ്രഖ്യാപനങ്ങള്‍ ഇവയൊക്കെ

1) 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്കു തൊഴില്‍ നല്‍കും. ഈ ലക്ഷ്യത്തോടെ തല്‍പ്പരരായ മുഴുവന്‍ അഭ്യസ്തവിദ്യര്‍ക്കും നൈപുണി പരിശീലനം നല്‍കും. ഇവരുടെ വിശദാംശങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കും.

2) 15 ലക്ഷം ഉപജീവന തൊഴിലുകള്‍ സൃഷ്ടിക്കും. കാര്‍ഷിക മേഖലയില്‍ 5 ലക്ഷവും കാര്‍ഷികേതര മേഖലയില്‍ 10 ലക്ഷവും ഉപജീവന തൊഴിലുകള്‍ സൃഷ്ടിക്കും. കാര്‍ഷികേതര തൊഴിലുകള്‍ സൃഷ്ടിക്കുന്ന തിനായി 100 ദിന പരിപാടിയിലെന്ന പോലെ വിവിധ വികസന ഏജന്‍സികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും.

3) 15000 സ്റ്റാര്‍ട്ട് അപ്പുകള്‍. അഞ്ചു വര്‍ഷം മുൻപ് 300 തൊഴില്‍ സ്റ്റാര്‍ട്ട് അപ്പുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം 3900 ആണ്. 35000 പേര്‍ക്കു തൊഴിലുണ്ട്.  ഒരു ലക്ഷം പേര്‍ക്ക് പുതിയതായി തൊഴില്‍ ലഭിക്കും.

4) പൊതുമേഖലയെ സംരക്ഷിക്കും. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലാക്കും. വൈവിധ്യവല്‍ക്കരിക്കുകയും വിപുലീകരിക്കു കയും ചെയ്യും. ഇതിനായി ഓരോ സ്ഥാപനത്തിന്റെയും വിശദമായ മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധീകരിക്കും. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കാലോചിതമായ സേവനവേതന അവകാശങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ട് കെ.എസ്.ആര്‍.ടി.സി പുനരുദ്ധരിക്കും.

5) സ്വകാര്യ നിക്ഷേപം. മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് സ്വകാര്യ നിക്ഷേപത്തെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കും. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് വ്യവസായ മേഖലയില്‍ 10000 കോടിയുടെ നിക്ഷേപം സൃഷ്ടിക്കും.

6) കേരളം ഇലക്‌ട്രോണിക് ഫാര്‍മസ്യൂട്ടിക്കല്‍ ഹബ്ബ് കെല്‍ട്രോണിനെ പുനരുദ്ധരിക്കും, സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കും. ആമ്പല്ലൂര്‍ ഇലക്‌ട്രോണി ഹാര്‍ഡ്വെയര്‍ പാര്‍ക്ക് പൂര്‍ത്തീകരിക്കും. രാജ്യത്തെ ഏറ്റവും പ്രമുഖ ഇലക്‌ട്രോണിക് വ്യവസായ മേഖലയായി കേരളത്തെ മാറ്റും.

7) മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ റബര്‍ പാര്‍ക്ക്, കോഫി പാര്‍ക്ക്, റൈസ് പാര്‍ക്ക്, സ്‌പൈസസ് പാര്‍ക്ക്, ഫുഡ് പാര്‍ക്ക്, ജില്ലാ ആഗ്രോ പാര്‍ക്കുകള്‍ തുടങ്ങിയവ സ്ഥാപിക്കും. പൊതുമേഖല ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങളെ നവീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യും.

8) ടൂറിസം വിപണി ഇരട്ടിയാക്കും. ടൂറിസത്തിനുള്ള അടങ്കല്‍ ഇരട്ടിയാക്കും. പൈതൃക ടൂറിസം പദ്ധതികള്‍ പൂര്‍ത്തീകരിക്കും. സപൈസസ് റൂട്ട് ആവിഷ്‌കരിക്കും.

9) ചെറുകിട വ്യവസായ മേഖല സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തില്‍ നിന്ന് 3 ലക്ഷമായി ഉയര്‍ത്തും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ പ്രത്യേക സ്‌കീമുകള്‍ തയ്യാറാക്കും. 6 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

10) പ്രവാസി പുനരധിവാസം അഭ്യസ്തവിദ്യരുടെ ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പ അടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവന സംഘങ്ങള്‍, വിപണന ശൃംഖല തുടങ്ങിയ തൊഴില്‍ പദ്ധതികളില്‍ പ്രവാസികള്‍ക്കു പ്രത്യേക പരിഗണന നല്‍കും.

11) ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനം ശക്തിപ്പെടുത്തും. പരമദരിദ്ര കുടുംബങ്ങളുടെ സമഗ്ര ലിസ്റ്റ് തയ്യാറാക്കും. അതിലെ ഓരോ കുടുംബത്തിനെയും കരകയറ്റുന്നതിനു മൈക്രോപ്ലാന്‍ ഉണ്ടാക്കി നടപ്പാക്കും. 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഇങ്ങനെ 1 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായം നല്‍കും.

12) കൃഷിക്കാരുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ദ്ധന സൃഷ്ടിക്കും. ഇതിനായി ശാസ്ത്രസാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തും. ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് ഉതകുന്നവിധം ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കും.

14) പരമ്പരാഗത വ്യവസായ സംരക്ഷണം സമൂല നവീകരണത്തിലൂടെ കയറിനെ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. യു.ഡി.എഫിന്റെ കാലത്ത് കയര്‍ ഉത്പാദനം 7000 ടണ്ണായിരുന്നത് 28,000 ആയി ഉയര്‍ന്നിട്ടുണ്ട്. അത് 70,000 ടണ്ണായി ഉയര്‍ത്തും. കശുവണ്ടിയില്‍ 10000 പേര്‍ക്കുകൂടി തൊഴില്‍ നല്‍കും.

15) കടല്‍ കടലിന്റെ മക്കള്‍ക്ക് മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമാവകാശം, കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമാവകാശം, കടലില്‍ മത്സ്യബന്ധനത്തിനുള്ള പ്രവേശന അധികാരം, ആദ്യ വില്‍പ്പനാവകാശം എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉറപ്പുവരുത്തും. മത്സ്യ വിപണന നിയമം പാസ്സാക്കിയതുപോലെ മറ്റ് അക്വേറിയം റിഫോംസിനു വേണ്ടിയുള്ള സമഗ്രനിയമം തയ്യാറാക്കും.