എല്‍.ഡി.എഫിന് തുടരാന്‍ ധാര്‍മ്മിക അവകാശമില്ല: ജോസ് കെ.മാണി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സുപ്രധാനമായ  വഴിത്തിരിവില്‍ വര്‍ഗ്ഗീയതയെ ചെറുക്കുന്ന പ്രബുദ്ധതയുടെ പാരമ്പര്യം വീറോടെ കാത്തുസൂക്ഷിച്ച കേരളത്തിലെ ജനാധിപത്യമതേതര വിശ്വാസികളോടുള്ള നന്ദി അറിയിക്കുന്നതായി കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. യു.ഡി.എഫിന് ചരിത്ര വിജയം സമ്മാനിക്കാന്‍ കഠിനാധ്വാനം ചെയ്ത നേതാക്കന്മാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും അഭിവാന്ദ്യം ചെയ്യുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ വര്‍ഗ്ഗീയതകൊണ്ട് താല്‍കാലികമായെങ്കിലും ഹൈജാക്ക് ചെയ്യാനാവും എന്ന ആപല്‍ക്കരമായ സന്ദേശം ഈ തെരെഞ്ഞടുപ്പ് മുന്നോട്ടു വെയ്ക്കുന്നുണ്ട്. ഇന്ത്യയെ കൈപ്പിടിയിലാക്കാന്‍ വര്‍ഗ്ഗീയ ശക്തികള്‍ നടത്തിയ ശ്രമങ്ങളെ ദക്ഷിണേന്ത്യയിലെങ്കിലും ചെറുത്തുതോല്‍പ്പിക്കുന്നതിന് പ്രാദേശിക പാര്‍ട്ടികള്‍ വലിയ സംഭാവനയാണ് നല്‍കിയത്. കേരളത്തില്‍ ജനം കൈയ്യൊഴിഞ്ഞ എല്‍.ഡി.എഫിന് സംസ്ഥാന ഭരണം തുടരാന്‍ ധാര്‍മ്മികമായി അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. എല്‍.ഡി.എഫിന്റെ ജനവിരുദ്ധ നയങ്ങളോടും വിശ്വാസ പ്രമാണങ്ങള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കാണിച്ച അമിതാവേശത്തോടുള്ള പ്രതികാരണമാണീ തെരെഞ്ഞെടുപ്പ്. കോട്ടയത്ത് ഉജ്ജ്വലമായ ഭൂരിപക്ഷം നല്‍കിയ വോട്ടര്‍മാരോട് അകമഴിഞ്ഞ നന്ദിയും കടപ്പാടുമുണ്ട്. കോട്ടയത്തിന് വികസന കുതിപ്പ് സമ്മാനിച്ച ബൃഹത് പദ്ധതികള്‍ തുടരണമെന്ന ജനവികാരത്തിന്റെ പ്രതിഫലനം കൂടിയാണ് തോമസ് ചാഴികാടന്റെ ഉജ്ജ്വല വിജയം.  പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ച് ജനാധിപത്യപരമായി തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെ.എം മാണി സാറെടുത്ത തീരുമാനം പൂര്‍ണ്ണമായും ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണീ ജനവിധിയെന്നും ജോസ് കെ.മാണി പറഞ്ഞു.