
പത്തനംതിട്ട : പത്തനംതിട്ട മാങ്കോട് സർക്കാർ സ്കൂളിലെ ലാപ്ടോപ്പ് മോഷണത്തില്‍ പൂർവ വിദ്യാർത്ഥികളായ രണ്ടു പേർ പിടിയില്‍.
തൻസീർ, അച്ചു എന്നിവരെയാണ് കൂടല്‍ പൊലീസ് പിടികൂടിയത്. അഭിലാഷ് എന്ന പ്രതിക്കായി അന്വേഷണം തുടരുകയാണ്. മോഷണം പോയതില്‍ നാല് ലാപ്ടോപ്പുകള്‍ കൂടല്‍ പൊലീസ് വീണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് സ്കൂളിലെ ആറ് ലാപ്ടോപ്പുകള്‍ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്.
സ്കൂളില്‍ മോഷണശ്രമം നടന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന ആറ് ലാപ്ടോപ്പുകള്‍ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ കൂടല്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കഴിഞ്ഞ 27 ആം തീയതിയാണ് സ്കൂളില്‍ മോഷണശ്രമമുണ്ടായത്. അതെതുടർന്നുള്ള പരിശോധനയിലാണ് ഓഫീസ് മുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറ് പുതിയ ലാപ്ടോപ്പുകള്‍ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. കൈറ്റ് പദ്ധതിയില്‍ കിട്ടിയ ലാപ്ടോപ്പുകളാണ് അപ്രത്യക്ഷമായത്. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എട്ട് ലാപ്ടോപ്പുകള്‍ ഓഫീസില്‍ തന്നെയുണ്ടായിരുന്നു. അതെടുക്കാതെ പുതിയവ മാത്രം കാണാതായതില്‍ പൊലീസ് ദുരൂഹത സംശയിച്ചിരുന്നു.
ലാപ്ടോപ്പുകള്‍ പൂട്ടിവെച്ചിരുന്ന അലമാരയുടെ താക്കോലും സ്കൂളില്‍ തന്നെയുണ്ടായിരുന്നു. താക്കോല്‍ ഉപയോഗിച്ച് തുറന്ന് ഇവ എടുത്തു കൊണ്ടുപോയെന്ന് ആദ്യ പരിശോധനയില്‍ തന്നെ പൊലീസിന് ബോധ്യമായി. അറുപതിനായിരം രൂപ വീതം വിലവരുന്ന ലാപ്ടോപ്പുകളാണ് കാണാതായത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ കേസില്‍ തുമ്ബുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു കൂടല്‍ പൊലീസ്. എന്തായാലും കള്ളന്മാർ കുടുങ്ങിയതിന്റെ ആശ്വാസത്തിലാണ് നാട്.