
കവരത്തി:ലക്ഷദ്വീപിൽ ബുധനാഴ്ചകളിൽ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന ഭരണകൂടത്തിന്റെ പുതിയ ഉത്തരവിനെതിരെ രൂക്ഷമായ വിമർശനവും പരിഹാസവുമായി സംവിധായിക ഐഷ സുൽത്താന. മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായാണ് നിയന്ത്രണം.
ലക്ഷദ്വീപ് പോലെയുള്ള ശുദ്ധവായു ലഭിക്കുന്ന ഒരിടത്ത് എവിടെയാണ് മലിനീകരണമെന്നും ഈ ഉത്തരവ് തികച്ചും വിചിത്രമാണെന്നും അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.
ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് ഐഷ ആരോപിക്കുന്നു. ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലെ മലിനീകരണം വല്ല ‘ജെഫ്രി എപ്സ്റ്റിൻ കാറ്റും’ വഴി ലക്ഷദ്വീപിലേക്ക് എത്തിയതാണോ എന്ന് ബിജെപി നേതാക്കൾ വ്യാഖ്യാനിച്ചേക്കാം എന്ന് അവർ പരിഹസിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലിനീകരണം നിയന്ത്രിക്കാനാണ് ഈ പദ്ധതിയെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും, പ്രകൃതിരമണീയമായ ദ്വീപുകളിൽ ഇത്തരമൊരു നടപടിയുടെ ആവശ്യകതയെ അവർ ചോദ്യം ചെയ്യുന്നു.
ജനങ്ങളോട് ബുധനാഴ്ചകളിൽ ബൈക്കുകളോ മറ്റ് വാഹനങ്ങളോ ഉപയോഗിക്കരുത് എന്ന് നിർദ്ദേശിക്കുന്ന ഭരണകൂടം, ഈ നിയമം ഉദ്യോഗസ്ഥർക്കും ബാധകമാണോ എന്ന് വ്യക്തമാക്കണമെന്ന് ഐഷ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥർ തങ്ങളുടെ ഓഫീസുകളിലേക്ക് നടന്നും സൈക്കിൾ ചവിട്ടിയും പോയി ജനങ്ങൾക്ക് മാതൃകയാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് അവർ കുറിച്ചു.
“ഡൽഹിയിലെ പൊല്യൂഷൻ ലക്ഷദ്വീപിനെ ചതിച്ചതാ” എന്ന പരിഹാസത്തോടെയാണ് അവർ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്



