
ലാബിന്റെ പിഴവ് ഒറ്റപ്പെട്ടതല്ല: യുവതിയെ കാൻസർ രോഗിയാക്കിയ ഡയനോവയ്ക്ക് മുൻപേ ലാബിന്റെ പിഴവ് കോട്ടയത്ത്: മംഗളം ലാബിൽ രക്തം പരിശോധിച്ച ഗർഭിണിയായ നഴ്‌സിന് എയ്ഡ്‌സ് എന്ന് റിപ്പോർട്ട്; ഞെട്ടിവിറച്ച് കുടുംബം..!
തേർഡ് ഐ ബ്യൂറോ
കോട്ടയം: രോഗം ഭേദമാകാൻ, ജീവിതം സുരക്ഷിതമാക്കാൻ രക്ത പരിശോധനയ്ക്കായി എത്തുന്ന രോഗികളെ ഞെക്കിപ്പിഴിയുന്ന ലാബുകൾ ചതിക്കുന്നത് ഇത് ആദ്യമല്ല. ഒരാഴ്ച മുൻപും ഗുരുരമായ വീഴ്ചയാണ് കോട്ടയത്തെ മംഗളം ലാബ് രോഗിയുടെ ചികിത്സാ റിപ്പോർട്ടിൽ വരുത്തിയത്. ഗർഭിണിയായ നഴ്‌സിന് എയ്ഡ്‌സാണെന്ന പരിശോധനാ ഫലമാണ് മംഗളം ലാബ് പരിശോധനയ്ക്ക് ശേഷം നൽകിയത്. മറ്റൊരു ലാബിൽ പരിശോധിച്ച് എയ്ഡ്‌സ് ഇല്ലെന്ന് ഉറപ്പാക്കിയ കുടുംബം ഭാഗ്യം കൊണ്ടാണ് ആത്മഹത്യയിൽ നിന്നു രക്ഷപെട്ടത്. ഇല്ലാത്ത കാൻസറുണ്ടാക്കി വീട്ടമ്മയെ കീമോതെറാപ്പിയ്ക്ക് വിധേയയാക്കിയ ഡയനോവയ്‌ക്കെതിരെ പ്രതിഷേധം ഉയരുമ്പോഴാണ് ഇപ്പോൾ മംഗളം ലാബോറട്ടറിയുടെ ഏറ്റവും ഗുരുതരമായ പിഴവ് പുറത്ത് വന്നിരിക്കുന്നത്.
ഗർഭിണിയായ നഴ്‌സിന് പ്രസവത്തിനു മുൻപുള്ള സാധാരണ പരിശോധനയുടെ ഭാഗമായാണ് എച്ച്.ഐ.വി പരിശോധന നടത്തിയത്. മംഗളം ലാബിലെത്തി രക്തം നൽകി പരിശോധനാ ഫലം വാങ്ങാനെത്തിയപ്പോഴാണ് ഇവർ ഞെട്ടിയ്ത്. ഫലം എച്ച്.ഐ.വി പോസ്റ്റീവ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ വേളൂർ സ്വദേശിയായ 27 കാരിയായ നഴ്‌സാണ് മംഗളത്തിൽ കഴിഞ്ഞ മാസം 16 ന് രക്തം പരിശോധിയ്ക്കാൻ നൽകിയത്. എച്ച്.ഐ.വി പരിശോധിക്കുന്നതിന് 250 രൂപയായിരുന്ന ഫീസ്. ഇതടക്കം ആയിരം രൂപയാണ് വിവിധ പരിശോധനകൾക്കായി മംഗളം ലാബ് വാങ്ങിയത്. ഫലം വന്നതോ പൊട്ടത്തെറ്റും.
എച്ച്.ഐ.വി പോസ്റ്റീവ് എന്ന് രക്തഫലം കണ്ടത്തോടെ ഇവരും ഞെട്ടി. ആരോട് വിവരം പറയുമെന്നറിയാതെ നഴ്‌സും ഭർത്താവും, രാത്രി മുഴുവൻ ഉറങ്ങാതെ വിട്ടിൽ കഴിച്ചു കൂട്ടി. തുടർന്ന് പിറ്റേന്ന് നഗരത്തിലെ രണ്ട് സ്വകാര്യ ലാബുകളിലും സർക്കാർ ആരോഗ്യ കേന്ദ്രത്തിലെ ദേശീയ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെ കീഴിലുള്ള ലാബിലും എച്ച്.ഐ.വി പരിശോധന നടത്തി. മറ്റെല്ലാ ലാബിലും നടത്തിയ പരിശോധനയിലും എയ്ഡ്‌സ് ഇല്ലെന്നായിരുന്നു പരിശോധനാ ഫലം. ഇതോടെയാണ് ഈ കുടുംബത്തിന് ആശ്വാസമായത്.
തെറ്റായ പരിശോധനാ ഫലം നൽകിയ മംഗളം ലാബിനെതിരെ ആരോഗ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരിക്കുകയാണ് കുടുംബം.