
ജിസിസി രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണം ഇറാൻ ശക്തമാക്കുകയാണ്. കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയിൽ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. പുലർച്ചെയുണ്ടായ ആക്രമണത്തിൽ കുവൈറ്റിലെ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിയിച്ചു. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. എണ്ണ ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് വിവരം. അതേസമയം തന്നെ ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെയും ഇറാന്റെ മിസൈൽ ആക്രമണമുണ്ടായി.
ആമസോണിന്റെ ക്ലൗഡ് പ്രവർത്തനങ്ങളെ ഈ ആക്രമണം സാരമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ദുബൈയിൽ ഒറാക്കിൾ ഡാറ്റ സെന്റർ ആക്രമിച്ചെന്ന വാർത്ത വ്യാജമാണെന്ന് ദുബൈ മീഡിയ ഓഫീസ് വ്യക്തമാക്കി. സൗദി അറേബ്യക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങൾ ചെറുക്കാനായതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ദുബായിലെ ദേവാലയങ്ങളിൽ ദുഃഖവെള്ളി തിരുകർമ്മങ്ങൾ ഒഴിവാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നേരിട്ടുള്ള ശുശ്രൂഷകൾ ഇല്ലെന്ന് പള്ളികൾ സർക്കുലർ ഇറക്കി.


