
കുവൈത്ത് സിറ്റി: ജലീബ് അല്‍ ഷുയൂഖില്‍ ലൈസൻസില്ലാതെ രോഗികളെ ചികിത്സിച്ചതിന് പിടിയിലായ മലയാളി വ്യാജ വനിത ഡോക്ടർ പരിശാധനക്ക് ഓരോരുത്തരില്‍ നിന്നും ഈടാക്കിയിരുന്നത് അഞ്ച് കുവൈത്ത് ദീനാർ (ഏകദേശം 1400 ഇന്ത്യൻ രൂപ) വീതം.
കുവൈത്തില്‍ വീട്ടമ്മയുടെ വിസയിലെത്തിയ ഇവർക്ക് ഔപചാരിക മെഡിക്കല്‍ യോഗ്യതകളോ ചികിത്സക്ക് അനുമതിയോ ഉണ്ടായിരുന്നില്ല. വർഷങ്ങളായി അബ്ബാസിയയില്‍ ഹോമിയോ ക്ലിനിക്ക് നടത്തിവരികയായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേർ ഇവരുടെ ചികിത്സ തേടിയിരുന്നു.
ഫർവാനിയ ഗവർണറേറ്റിലെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറും ജലീബ് അല്‍ഷൂയൂഖ് ഇൻവെസ്റ്റിഗേഷൻസ് യൂനിറ്റും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ലൈസൻസില്ലാത്ത ക്ലിനിക് നടത്തുകയും നിയമപരമായ അംഗീകാരമില്ലാതെ രോഗികളെ ചികിത്സിക്കുകയും ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഒരു കുട്ടിയെ പരിശോധിക്കുന്നതിനിടെയാണ് പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ മരുന്നുകള്‍, രക്ത സമ്മർദ്ദം പരിശോധിക്കുന്ന മോണിറ്ററുകള്‍, സ്റ്റെതസ്കോപ്പ് എന്നിവ ക്ലിനിക്കില്‍ നിന്ന് കണ്ടെത്തി. ആരോഗ്യ മന്ത്രാലയം മാത്രം വിതരണം ചെയ്ത മെഡിക്കല്‍ വസ്തുക്കളുടെ ശേഖരവും കണ്ടെടുത്തു. നാട്ടുവൈദ്യമെന്ന പേരിലുള്ള കാപ്‌സ്യൂളുകളും കണ്ടെത്തി.
ഔപചാരിക മെഡിക്കല്‍ യോഗ്യതകളോ ബന്ധപ്പെട്ട അധികാരികളുടെ ലൈസൻസോ ഇല്ലാതെയാണ് ചികിത്സ നടത്തിവന്നിരുന്നതെന്ന് സ്ത്രീ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വിദേശത്തുനിന്ന് ചില മരുന്നുകള്‍ ഇറക്കുമതി ചെയ്തതായും മറ്റുള്ളവ പ്രാദേശിക ഫാർമസികളില്‍ നിന്ന് വാങ്ങിയതായും വ്യക്തമാക്കി.
നേരത്തെ അബ്ബാസിയയില്‍ താമസിച്ചിരുന്ന ഇവർ ഫ്ലാറ്റില്‍ ചികിത്സ നടത്തിയിരുന്നു. പിന്നീട് സാല്‍മിയയിലേക്ക് താമസം മാറ്റുകയും അബ്ബാസിയയില്‍ നിയമവിരുദ്ധമായി ഹോമിയോ ക്ലിനിക്ക് ആരംഭിക്കുകയുമായിരുന്നു.