
ആലപ്പുഴ: കുട്ടനാട് ടൂറിസത്തിന് ഉണർവേകാൻ പുത്തൻ പദ്ധതി.കുട്ടനാടിനെ കാണാനും അടുത്തറിയാനും കുട്ടനാടൻ സഫാരി പാക്കേജ് ടൂറിസം സർവീസുമായി ജലഗതാഗത വകുപ്പ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സ്‌പോൺസർഷിപ്പിൽ മുഹമ്മ ഗ്രാമപ്പഞ്ചായത്തുമായി സഹകരിച്ചുള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി ഗണേശ് കുമാർ നിർവഹിക്കും.
അറബ് രാജ്യങ്ങളിലെ ഡസർട്ട് സഫാരി മാതൃകയിലാണ് പദ്ധതി. യാത്രയുടെ ഭാഗമായി പാതിരാമണൽ ദ്വീപിൽ പരമ്പരാഗത കലാരൂപങ്ങൾ അരങ്ങേറും. ഇതിന്റെ ഭാഗമായി പുല്ലും മുളയും ഉപയോഗിച്ചുള്ള ആംഫി തിയേറ്റർ ദ്വീപിൽ തയ്യാറായി.
ഇന്ന് രാവിലെ 10ന് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നുതുടങ്ങുന്ന ബോട്ട് സഞ്ചാരം വൈകിട്ട് ആറോടെ അവസാനിക്കും. പാതിരാമണിലിലേക്കുള്ള പ്രവേശന ഫീസ്, മറ്റ് പരിപാടികൾ എന്നിവയെല്ലാം ഉൾപ്പടെ 1000 രൂപയാണ് ടിക്കറ്റ് നിരക്ക്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യദിവസങ്ങളിൽ ട്രയൽ റണ്ണാണ് നടത്തുക. രാവിലെ തനിനാടൻ ഭക്ഷണം കഴിച്ച് യാത്ര ആരംഭിക്കും. ഇതിനായി നാടൻ കടകളുണ്ടാകും. ബോട്ടുയാത്രയിൽ കുട്ടനാടിന്റെ പ്രത്യേകത ഉൾക്കൊള്ളിച്ച വീഡിയോ പ്രദർശിപ്പിക്കും.
ഓല മെടയുന്നതും കയർപിരിയും കാണാനും പരീക്ഷിക്കാനും സൗകര്യമുണ്ടാകും. സി ബ്ലോക്കിൽ ചുണ്ടൻവള്ളം കാണാനും ഉച്ചഭക്ഷണം ആർ ബ്ലോക്കിലെ കള്ളുഷാപ്പിൽനിന്ന് കഴിക്കാനും സൗകര്യമുണ്ടാകും. ഭക്ഷണച്ചെലവ് സ്വയം വഹിക്കണം.
തുടർന്ന് പാതിരാമണലിലേക്കുള്ള യാത്രയിൽ വേലകളി, കുത്തിയോട്ടം, വില്ലടിച്ചാംപാട്ട് തുടങ്ങിയവയുടെ ചരിത്രവും ആലപ്പുഴ പാരമ്പര്യവുമെല്ലാം സഞ്ചാരികൾക്ക് പകർന്നുനൽകും. പാതിരാമണൽ ദ്വീപിലെ ആംഫി തിയേറ്ററിൽ കളരി, ഗരുഡൻപയറ്റ് തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളുടെ പ്രദർശനമുണ്ടാകും.
മടക്കയാത്രയിൽ കക്ക നീറ്റുന്നതുകാണാം.



