
സ്വന്തം ലേഖകൻ
കുട്ടനാട്: ഭിന്നശേഷിക്കാരനായ അഞ്ചുവയസ്സുകാരന്റെ സ്വർണമാല കവർന്നെടുത്ത് പകരം മുക്കുപണ്ടം അണിയിച്ച അങ്കണവാടി ടീച്ചർ പൊലീസ് പിടിയിൽ. കുന്നങ്കരിയിലെ അങ്കണവാടി അധ്യാപിക ശോഭാ സജീവിനെയാണ് അറസ്റ്റ് ചെയ്തത്. കുന്നങ്കരി സ്വദേശിയുടെ മകന്റെ 10 ഗ്രാമിന്റെ മാല ഇവർ കവരുകയും തുടർന്ന് ചങ്ങനാശ്ശേരിൽ നിന്ന് ഇതേ മാതൃകയിൽ മുക്കുപണ്ടം വാങ്ങി കഴുത്തിലിട്ട് വിടുകയുമായിരുന്നു.
മാലയുടെ ലോക്കറ്റ് അഴിച്ചുമാറ്റി മുക്കുപണ്ടത്തിൽ കൊളുത്തിയാണ് കുട്ടിയുടെ കഴുത്തിലിട്ടത്. ഭിന്നശേഷിക്കാരനായതിനാൽ കുട്ടിക്ക് ഇതേപ്പറ്റി ആരോടും പറയാൻ സാധിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ശോഭയുണ്ടായിരുന്നത്. മാലയ്ക്കു കൂടുതൽ തിളക്കമുള്ളതായിക്കണ്ട് നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. തുടർന്ന്, വീട്ടുകാർ രാമങ്കരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്കണവാടി ടീച്ചറെയടക്കം ചോദ്യം ചെയ്തെങ്കിലും സംശയത്തിനിടെ കൊടുക്കാത്ത രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം. പിന്നീടു നടത്തിയ വിശദ പരിശോധനയിൽ വാലടിയിലെ സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ, മോഷണം പോയ അന്നുതന്നെ മാല പണയം വെച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് നടന്ന പരിശോധനയിലാണ് ശോഭാ സജീവ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡു ചെയ്തു.