
സ്വന്തം ലേഖിക
വെഞ്ഞാറമൂട്: വഴിവക്കിൽ കുതിരയെക്കണ്ട് ആന വിരണ്ടോടി. ആന വരുന്നതുകണ്ട് ഓടിയ മൂന്നുപേർക്ക് വീണു പരിക്കുപറ്റി. അപകടമൊഴിവാക്കാൻ പിന്നോട്ടെടുത്ത വാഹനങ്ങൾ കൂട്ടിയിടിക്കുകയും ചെയ്തു.
രാവിലെ 8.20-ന് ആയിരുന്നു സംഭവം തൈക്കാട് സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കണ്ണനെന്ന 21 വയസ്സുള്ള ആനയാണ് കുതിരയെക്കണ്ടു വിരണ്ടോടിയത്. അമ്പലംമുക്ക് സ്വദേശികളായ ശാന്ത, ഓമന, ജോർജ്ബാബു എന്നിവർക്കാണ് പരിക്കേറ്റത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്പലംമുക്കിലെ ക്ഷേത്രത്തിൽ ആനയൂട്ടിനായി കൊണ്ടുപോയ ആനയാണ് വിരണ്ടത്. സംസ്ഥാനപാതയിൽ കീഴായിക്കോണത്തു വളർത്തുന്ന കുതിരയെ വഴിവക്കിൽ കെട്ടിയിരുന്നു. ആന, കുതിരയുടെ അടുത്തെത്തിയപ്പോൾ വിരണ്ടോടുകയായിരുന്നു.
ആന വരുന്നതുകണ്ട് ഭയന്നോടിയതാണ് നാട്ടുകാർ.ആനയുടെ മുന്നിലെത്തിയ വാഹനം പിന്നോട്ടെടുത്തപ്പോൾ മറ്റൊരു വാഹനത്തിലിടിക്കുകയായിരുന്നു. നാടകീയരംഗങ്ങളെ തുടർന്ന് സംസ്ഥാനപാതയിൽ അൽപസമയം വാഹനങ്ങളും നിർത്തിയിട്ടിരുന്നു.
വെഞ്ഞാറമൂട് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി സുരക്ഷാക്രമീകരണങ്ങളൊരുക്കി. സമീപത്തെ പുരയിടത്തിലേക്ക് ആന കയറിയയുടനെ ഒന്നാം പാപ്പാൻ പ്രകാശ് ആനയെ തന്ത്രത്തിൽ മെരുക്കിയെടുത്തു. അഗ്‌നിരക്ഷാസേനാംഗങ്ങളായ നസീർ, രാജേന്ദ്രൻനായർ എന്നിവരും ആനയെ തളയ്ക്കാൻ സഹായിച്ചു.