കുറുവാസംഘമെന്ന ഭീതി  ഒഴിയുന്നു;  കുറുവാ സംഘത്തിൻ്റെ  പേരില്‍  പരിഭ്രാന്തി പരത്തിയത് നാട്ടുകാര്‍ തന്നെ; ചേര്‍ത്തലയില്‍  മൂവര്‍ സംഘം പിടിയില്‍

കുറുവാസംഘമെന്ന ഭീതി ഒഴിയുന്നു; കുറുവാ സംഘത്തിൻ്റെ പേരില്‍ പരിഭ്രാന്തി പരത്തിയത് നാട്ടുകാര്‍ തന്നെ; ചേര്‍ത്തലയില്‍ മൂവര്‍ സംഘം പിടിയില്‍

സ്വന്തം ലേഖിക

ആലപ്പുഴ: സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയ കുറുവാസംഘത്തിൻ്റെ ഭീതി ഒഴിയുന്നു.

രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ ആലപ്പുഴ ചേര്‍ത്തലയില്‍ കുറുവാ സംഘത്തിൻ്റെ പേരില്‍ പരിഭ്രാന്തി പരത്തിയത് നാട്ടുകാര്‍ തന്നെയെന്ന് തെളിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറുവ സംഘമെന്ന പേരില്‍ നവമാധ്യമങ്ങളില്‍ വൈറലായ മോഷണ സംഘത്തെ മാരാരിക്കുളം പോലീസ് പിടികൂടി. എസ്‌എല്‍ പുരം സ്വദേശി ദീപു, കഞ്ഞിക്കുഴി സ്വദേശി അരുണ്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ മൂന്നാമന് 16 വയസ്സ് മാത്രമാണ് പ്രായം. സമൂഹമാധ്യമങ്ങളില്‍ ഇവരുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ നാട്ടുകാര്‍ ഭീതിയിലായിരുന്നു.

തമിഴ്നാട്ടിലെ കുപ്രസിദ്ധ കവര്‍ച്ചാ സംഘമായ കുറുവാ സംഘം കേരളത്തിലിറങ്ങിയെന്ന പ്രചാരണം വ്യാപകമായിരുന്നു. ചേര്‍ത്തല തിരുവിഴ അടക്കമുള്ള ഭാഗങ്ങളില്‍ നിന്ന് പകര്‍ത്തിയ സിസിടിവി ദൃശ്യങ്ങളിലാണ് കുറുവാ സംഘമെന്ന് തോന്നിക്കുന്ന തരത്തിലുള്ള ആളുകളെ കണ്ടത്. ആളുകളെ അപായപ്പെടുത്തി വലിയ കവര്‍ച്ചകള്‍ നടത്തുന്ന സംഘമാണ് ഇവരെന്ന പ്രചാരണമായിരുന്നു വ്യാപകമായി ഉണ്ടായിരുന്നത്.

തിരുവിഴ ഭാഗത്തെ ഒരു വീട്ടില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ മൂന്ന് പേര്‍ ഓടിപ്പോകുന്നതും കാണാമായിരുന്നു.
പൊലീസ് ഈ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തിയത്.

രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് നാട്ടുകാര്‍ തന്നെയാണ് ഈ മോഷണത്തിന് പിറകിലെന്ന് പൊലീസ് കണ്ടെത്തിയത്. ഇവര്‍ സ്ഥിരം മോഷ്ടാക്കളാണെന്ന് പൊലീസ് പറയുന്നു. ആലപ്പുഴ സൗത്ത് സ്റ്റേഷനിലും അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷനിലും ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്.

ഇവരെ മോഷണം നടന്ന വീടുകളിലെത്തിച്ച്‌ ഇന്നും നാളെയുമായി തെളിവെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കോട്ടയത്തടക്കം മറ്റ് പല തെക്കന്‍ ജില്ലകളിലും കുറുവാ സംഘമിറങ്ങിയെന്ന പ്രചാരണം സജീവമാണ്. അതിരമ്പുഴ പഞ്ചായത്തിലെ ആറ് വീടുകളില്‍ കഴിഞ്ഞ 27-ാം തീയതി രാത്രി നടന്ന
മോഷണശ്രമത്തിന് പിന്നില്‍ കുറുവാ സംഘമാണെന്നായിരുന്നു വ്യാപകപ്രചാരണം. മുഖം മറച്ച്‌ മാരകായുധങ്ങളുമായി എത്തിയ മൂന്നംഗ സംഘം, സിസിടിവിയില്‍ കുടുങ്ങിയതോടെയാണ്
കുറുവാസംഘമെന്ന പ്രചരണമുണ്ടായത്.

റെയില്‍വേ ട്രാക്കിന് സമീപത്തുള്ള വീടുകളില്‍ ആയിരുന്നു മോഷണശ്രമം. അഞ്ച് വര്‍ഷം മുൻപ് കോട്ടയം അയര്‍ക്കുന്നത്ത് കുറുവ സംഘം മോഷണം നടത്തിയിരുന്നു. ഈ സംഘത്തില്‍ പെട്ടവര്‍ എല്ലാം ഇപ്പോള്‍ ജയിലിലാണ്. കോട്ടയത്ത് എത്തിയത് കുറുവാ സംഘമാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്പ വ്യക്തമാക്കിയിരുന്നു.

മോഷണശ്രമത്തിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും ഉണ്ടായതോടെ കോട്ടയത്തടക്കം ജനങ്ങള്‍ വലിയ ഭീതിയിലാണ്. സ്ക്വാഡുകള്‍ രൂപീകരിച്ച്‌ രാത്രിയില്‍ ജനങ്ങള്‍ തന്നെ തിരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച വെമ്പള്ളിയില്‍ തമിഴ്നാട് സ്വദേശിയായ ഒരാളെ കുറുവാ സംഘാംഗമെന്ന പേരില്‍ നാട്ടുകാര്‍ തടഞ്ഞ് വെച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നത്.