
കുറുവാസംഘത്തിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ; പിടിയിലായത് പയ്യന്നൂരിനടുത്ത മാത്തിലിലെ ഒളിസങ്കേതത്തിൽ നിന്ന്
സ്വന്തം ലേഖിക
മലപ്പുറം: കുറുവാസംഘത്തിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.
നിരവധി കവർച്ചാകേസുകളിൽ പ്രതിയും പത്തു വർഷം മുമ്പ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത കോഴിക്കോട് വളയം കല്ലാച്ചി ലക്ഷം വീട് കോളനിയിലെ രാജനെയാണ് മലപ്പുറം ജില്ലാ ക്രൈം സ്ക്വാഡ് പയ്യന്നൂരിനടുത്ത മാത്തിലിലെ ചൂരലിൽ നിന്ന് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസിന്റെ കണ്ണു വെട്ടിച്ച് പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിലെ ചൂരലിലെ ഒളിസങ്കേതത്തിൽ കഴിയുകയായിരുന്നു ഇയാൾ. അന്വേഷണസംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇയാളെ പിടികൂടാനായത്.
മഞ്ചേരി, നിലമ്പൂർ, പെരിന്തൽമണ്ണ എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 11 കേസുകളിലാണ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. നേരത്തെ പാലക്കാട് ആലത്തൂരിൽ നിന്ന് കുറുവാ സംഘത്തിലുൾപ്പെട്ട നിരവധി മോഷണക്കേസുകളിൽ പ്രതികളായ മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു.
തമിഴ്നാട് ശിവഗംഗ സ്വദേശി മാരിമുത്തു, മധുര സ്വദേശിയും കോഴിക്കോട് താമസക്കാരനുമായ തങ്കപ്പാണ്ടി, തഞ്ചാവൂർ സ്വദേശി ശെൽവി പാണ്ഡ്യൻ എന്നിവരായിരുന്നു നേരത്തെ അറസ്റ്റിലായത്.
ഈ മോഷണസംഘത്തിലെ കണ്ണിയാണ് പിടിയിലായ രാജൻ. പകല്‍സമയത്ത് ആക്രിസാധനങ്ങള്‍ ശേഖരിക്കാനെത്തുന്നവരെ പോലെ നടിച്ച് മോഷണം നടത്താനുള്ള വീടുകളുടെ വിവരങ്ങൾ കൃത്യമായി മനസിലാക്കിയാണ് ഇവർ മോഷണം ആസൂത്രണം ചെയ്യുന്നത്.
മാരകായുധങ്ങളുമായി എത്തുന്ന കുറുവാസംഘം വാതിൽ തകർത്തും വീട്ടിലുള്ളവരെ ആക്രമിച്ച് മൃതപ്രായരാക്കിയുമാണ് കവർച്ച നടത്താറ്. വീടിന്റെ പുറത്തുള്ള പൈപ്പുകൾ തുറന്നിടുകയും വീട്ടുകാർ പൈപ്പ് പൂട്ടാനായി പുറത്തിറങ്ങുന്പോൾ ആക്രമിച്ച് മോഷണം നടത്തുന്നതും ചെറിയ കുട്ടികളുടെ ശബ്ദമുണ്ടാക്കിയശേഷം വീട്ടുകാർ വാതിൽ തുറക്കുന്പോൾ ആക്രമിച്ച് കവർച്ച നടത്തുന്നതും രാത്രികാലങ്ങളിൽ റോഡുകളിൽ പതിയിരുന്ന് യാത്രക്കാരെ ആക്രമിച്ച് സ്വർണവും പണവും കവരുന്നതും ഇവരുടെ രീതിയാണ്.