
കുറവിലങ്ങാട്: പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാൻ കുഴിച്ചിട്ട കാലുകള്‍ ബള്‍ബിടും മുമ്പേ വാഹനം ഇടിച്ചുതകർത്തു.
സെൻട്രല്‍ ജംഗ്ഷനില്‍ വില്ലനായ മീഡിയനില്‍ സ്ഥാപിച്ച വിളക്കുകാലുകളാണ് വാഹനം ഇടിച്ചുതകർത്തത്. കോഴായിലെ മീഡിയനില്‍ സ്ഥാപിച്ചിരുന്ന ബോർഡും കാലുകളും ഇടിച്ചുതകർത്തു.
കോടികള്‍ ചെലവഴിച്ചു കെഎസ്ടിപി നടത്തിയ എംസി റോഡ് വികസനത്തില്‍ കാര്യമായ നേട്ടങ്ങളൊന്നും കുറവിലങ്ങാടിനും സമീപസ്ഥലങ്ങള്‍ക്കുമുണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു. വേണ്ടത്ര ആസൂത്രണമില്ലാതെ നടത്തിയ നിർമാണങ്ങളാണ് ഇത്തരം അപകടങ്ങള്‍ക്കു വഴിതെളിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മീഡിയൻ വില്ലൻ
സെൻട്രല്‍ ജംഗ്ഷനിലും കോഴാ ജംഗ്ഷനിലും സ്ഥാപിച്ച മീഡിയനുകളാണ് പ്രധാന വില്ലൻ. ഈ മീഡിയനുകളില്‍ ഇടിച്ചുകയറി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. വലിയ അപകടങ്ങള്‍ പലപ്പോഴും തലനാരിഴയ്ക്കാണ് ഒഴിവാകുന്നത്.
പഞ്ചായത്ത് തെരുവുവിളക്കുകള്‍ക്കായി സ്ഥാപിച്ച പോസ്റ്റടക്കം ഇടിച്ചുതകർത്താണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ജനകീയ പ്രതിഷേധത്തെത്തുടർന്നു ടൗണിലെ ട്രാഫിക് ലൈറ്റുകള്‍ ഓഫ് ചെയ്ത ചരിത്രവും നാടിനുണ്ട്. ഗതാഗത രംഗത്തെ ഇത്തരം ആസൂത്രണമില്ലായ്മ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.