
സ്വന്തം ലേഖകൻ
കുറവിലങ്ങാട്: അമിത ലോഡുമായി എത്തിയ ടോറസ് ലോറി റേഷൻ കടയിലേക്ക് ഇടിച്ചു കയറി.
വയലാ നെല്ലിക്കുന്ന് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന റേഷൻ കടയിലേക്കാണ് ലോറി ഇടിച്ച് കയറിയത്. ഇന്ന് രാവിലെ 7.45 ഓടെ ആയിരുന്നു അപകടം.
അപകട സമയം കടയിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എട്ട് മണിക്കാണ് റേഷൻ തുറക്കുന്നത്. കട തുറന്നതിന് ശേഷമാണ് അപകടമുണ്ടായിരുന്നതെങ്കിൽ വൻ ദുരന്തം തന്നെ ഉണ്ടായേനെ.
ദിവസേന നൂറ് കണക്കിന് ടീപ്പർ ടോറസ് ലോറികൾ ആണ് ഇലയ്ക്കാട് വയലാ പ്രദേശങ്ങളിലൂടെ ചീറി പായുന്നത്. ഇലയ്ക്കാട് ഗ്രാമീണ റോഡിലൂടെ ഇലയ്ക്കാട് കോളനി ജംഗ്ഷൻ മുതൽ മടയകുന്ന് വരെയുള്ള മൂന്ന് കിലോമീറ്റർ റോഡ് വക്കിൽ താമസിക്കുന്ന വർ ടിപ്പറുകളുടെ മരണപ്പാച്ചിൽ മൂലം ഭയത്തോടെയാണ് ജീവിക്കുന്നത്.


മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ വൻകിട മണ്ണ് എടുപ്പ് കേന്ദ്രത്തിൽ നിന്ന് നൂറ് കണക്കിന് ലോറികൾ ആണ് വെളുപ്പിന് ആറ് മണി മുതൽ റോഡിലൂടെ ചീറിപ്പായുന്നത്. ഇതുകൂടാതെ രാത്രി 12 മണി മുതൽ ടോറസ് ലോറികൾ കൂട്ടമായി ഇവിടേക്ക് മണ്ണ് എടുക്കുന്നതിനായി എത്തുന്നതും നാട്ടുകാർക്ക് തലവേദന ആവുകയാണ്.
ടിപ്പർ ലോറികളുടെ മരണപ്പാച്ചിലും അതുകൊണ്ടുണ്ടാകുന്ന വാഹനാപകടങ്ങളും തുടർക്കഥയാവുകയാണ്. ഇതോടെ അമിതവേഗതയിലെത്തുന്ന ടിപ്പർ ലോറികളുടെ വേഗത നിയന്ത്രിക്കണമെന്ന ആവശ്യം ഇവിടെ ശക്തമാണ്.
ഇലയ്ക്കാട് മടയകുന്ന് പ്രദേശങ്ങളിൽ ജനങ്ങൾ ജനകീയ സമിതി രൂപികരിച്ച് സമരത്തിന് ഒരുങ്ങവേയാണ് ടോറസ് ലോറി റേഷൻ കടയിലേക്ക് ഇടിച്ചു കയറിയത്. ടിപ്പർ ലോറികളുടെ അമിതവേഗതമൂലം കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കടുത്തുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെറുതും വലുതുമായി 16ഓളം അപകടങ്ങളാണ് നടന്നത്.
രാവിലെ മുതൽ നിശ്ചിത സമയം ടിപ്പർലോറികൾ ഓടുന്നതിന് നിയന്ത്രണമുണ്ടെങ്കിലും ഇവിടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ലോറികൾ ചീറിപ്പായുന്നത്. പല ലോറികളും പെർമിറ്റ് ഇല്ലാതെയാണ് ഓടുന്നതെന്നും ആക്ഷേപമുണ്ട്. പൊലീസ് ജാഗ്രത ഈ മേഖലകളിൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പത്ര, പാൽ, മത്സ്യ വിതരണക്കാർക്കും, പുലർച്ചെ പ്രഭാത സവാരിക്കിറങ്ങുന്നവർക്കും ടിപ്പറുകൾ ഒരു പേടി സ്വപ്നമാണ്. പുലർച്ചെ പൊതുവേ പ്രദേശത്ത് പൊലീസ് പരിശോധനകൾ ശക്തമല്ലാത്തതിനാൽ ഈ സമയം തന്നെ തിരഞ്ഞെടുത്ത് പാസില്ലാതെ മണ്ണും മണലും പാറയുമൊക്കെ കടത്തുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്. പാസില്ലാതെ കൊണ്ടുപോകുന്ന സാധനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ എത്തിക്കേണ്ടിടത്ത് എത്തിക്കാനാണ് ഈ മരണപ്പാച്ചിൽ. അപകടങ്ങളിൽ കൂടുതലും പുലർച്ചെയാണെന്നുള്ളത് ഇതു സാധൂകരിക്കുന്നു.
രണ്ട് മാസത്തിനിടയിൽ 16 ടിപ്പർ അപകടങ്ങളാണ് ഉണ്ടായത്. ഭൂരിഭാഗം ടിപ്പർ ലോറികൾക്കും പെർമിറ്റ് ഇല്ല.
പുലർച്ചെയാണ് ടിപ്പർ അപകടങ്ങൾ കൂടുതലായം സംഭവിക്കുന്നത്.
ടിപ്പറുകളുടെ അമിതവേഗതമൂലം നിരവധി ജീവനുകളാണ് നിരത്തിൽ പൊലിയുന്നത്.
ടിപ്പറുകളുടെ വേഗത നിയന്ത്രിക്കണം. സ്കൂൾ സമയത്തു പോലും നിരത്തിലൂടെ പായുന്ന ടിപ്പറുകളെ സമയക്രമം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പൊലീസ് പരിശോധന ശക്തമാക്കണം എന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.



