
കോഴിക്കോട്: കുന്ദമംഗലത്തെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേർ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
വിഷു ആഘോഷത്തിനായി പടക്കം നിർമിക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. നാല് മാസം മുമ്പാണ് വിഷ്‌ണു എന്നയാള്‍ ഈ വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയത്.
സ്‌ഫോടനത്തില്‍ മരിച്ചതില്‍ ഒരാള്‍ വിഷ്‌ണുവിന്റെ അനുജൻ രാഹുലും(27) മറ്റേയാള്‍ ഭാര്യാ സഹോദരൻ രാഹുലുമാണ് (26). ഇവരുടെ ശരീരം ചിതറിത്തെറിച്ച നിലയിലായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌ഫോടനത്തില്‍ വിഷ്‌ണുവിനും ഭാര്യ സിനിക്കും ഇവരുടെ സുഹൃത്ത് ഹിജിത്തിനും പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്‌ഫോടനത്തിന്റെ ശബ്‌ദം ഒരു കിലോമീറ്റർ ചുറ്റളവില്‍ കേട്ടതായി നാട്ടുകാർ പറഞ്ഞു. പടക്ക നിർമാണത്തിനായി വൻതോതില്‍ സ്‌ഫോടക വസ്‌തുക്കള്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍, ഇവിടെ പടക്ക നിർമാണം നടക്കുന്ന കാര്യം പരിസരവാസികളാരും അറിഞ്ഞിരുന്നില്ല.
ഉഗ്രശബ്‌ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടുപേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. സ്‌ഫോടനത്തില്‍ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. സമീപത്തെ ചില വീടുകളുടെ ജനല്‍ ചില്ലുകളും തകർന്നിട്ടുണ്ട്.



