സിപിഎമ്മിന്റെ രാഷ്‌ട്രീയ നേട്ടത്തിന് ക്ഷേത്രഫണ്ട് ചെലവിടുന്നത് അപരാധം; അയ്യപ്പ സംഗമം ധൂര്‍ത്തെന്ന് കുമ്മനം രാജശേഖരൻ

Spread the love

തൃശൂർ: ആഗോള അയ്യപ്പസംഗമമെന്ന പേരില്‍ നടത്തിയ അനാവശ്യ ധൂർത്തിന് ദേവസ്വം ബോർഡ് നല്‍കിയ 8.22 കോ‌ടി രൂപ തിരികെ വാങ്ങണമെന്ന് മിസോറം മുൻ ഗവർണ്ണറും ബി.ജെ.പി ദേശീയ നിർവ്വാഹകസമിതി അംഗവുമായ കുമ്മനം രാജശേഖരൻ.

അനുവദിച്ച തുകയില്‍ 4.11 കോടി ഊരാളുങ്കല്‍ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
‘സംഗമത്തിന് സർക്കാരിന്റെയോ ദേവസ്വത്തിന്റെയോ പണം ഉപയോഗിക്കില്ലെന്ന് ബോർഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. അതിനെ മറികടന്ന് ദേവസ്വം ഫണ്ട് ചെലവിട്ടത് കോടതിയലക്ഷ്യമാണ്.

ബോർഡിന്റെ സർപ്ലസ് ഫണ്ട് ക്ഷേത്ര ആവശ്യങ്ങള്‍ക്ക് മാത്രമേ ചെലവാക്കാൻ പാടുള്ളുവെന്ന നിബന്ധനയുമുണ്ട്. ഭക്തജനങ്ങള്‍ വഴിപാടായും കാണിക്കയായും വിശ്വാസപൂർവ്വം സമർപ്പിക്കുന്ന പണം സർക്കാരിന്റെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തുന്ന ഒരു മേളക്ക് വേണ്ടി ചെലവഴിക്കുന്നത് ക്ഷേത്ര നിന്ദയും ഭക്തജനദ്രോഹവുമാണ്’- കുമ്മനം രാജശേഖരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോർഡ് ഉത്തരവ് പിൻവലിച്ച്‌ പണം സൊസൈറ്റിയില്‍ നിന്നും തിരിച്ചു പിടിക്കണം. ഫണ്ടിന്റെ ദൗർലഭ്യം മൂലം ക്ഷേത്രങ്ങളില്‍ വികസന പ്രവർത്തനങ്ങള്‍ നടക്കുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ക്ഷേത്ര ഫണ്ടില്‍ നിന്നും 8 .22 കോടി രൂപ ചെലവിടുന്നത് ഏറ്റവും വലിയ അപരാധമാണെന്ന് കുമ്മനം രാജശേഖരൻ ചൂണ്ടിക്കാട്ടി.