
പ്രയാഗ്‌രാജ്: മഹാകുംഭമേളയ്ക്കിടെ മൗനി അമാവാസിയോടനുബന്ധിച്ച് ഉണ്ടായ ദുരന്തത്തിലെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽപെട്ടയാൾ. ഹരിയാന സ്വദേശിയായ നരേന്ദ്ര കുമാറാണ് കൺമുന്നിൽ ഉറ്റവരുടെ മരണം മുന്നിൽ കണ്ടത്.
പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കാൻ മുത്തശ്ശി രംപതി ദേവിക്കൊപ്പം പോയതാണ് നരേന്ദ്ര കുമാർ. ഒപ്പം അടുത്തുള്ള ഗ്രാമത്തിലെ 6 പേരും ഉണ്ടായിരുന്നു. സംഭവ ദിവസം 2 മണിയോടെ സംഗമ സ്ഥലത്തെത്തിയ ഇവർ വലിയ രീതിയിലുള്ള തിരക്ക് അനുഭവപെട്ടതോടെ സ്നാനം ചെയ്യാതെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. പെട്ടെന്നാണ് ബാരിക്കേഡ് തകർന്ന് തിക്കും തിരക്കുമുണ്ടായത്. തിരക്കിൽ നിലത്തേക്ക് വീണ ഇവർ 40 മിനിട്ടോളം എഴുനേൽക്കാനാവാതെ കിടന്നു. നിരവധി ആളുകൾ ഇവരെ ചവിട്ടി മെതിച്ചു പോയി.
കുറച്ചു നേരങ്ങൾക്ക് ശേഷം ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്കെത്തിച്ചെങ്കിലും നരേന്ദ്ര കുമാറിന്റെ മുത്തശ്ശി മരിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹരിയാന സ്വദേശികളായ കൃഷ്ണ ദേവി(75), അമിത് കുമാർ (34) എന്നിവരും ദുരന്തത്തിൽ മരിച്ചിരുന്നു. കുടുംബത്തോടൊപ്പമാണ് കുംഭമേളയിൽ പങ്കെടുക്കാൻ കൃഷ്ണ ദേവി എത്തിയത്.
അപകടത്തിൽ കുടുംബാംഗങ്ങൾ രക്ഷപ്പെട്ടിരുന്നു. തിരക്കിനിടയിൽ നിലത്തേക്ക് വീണ അമിത് ശ്വാസം മുട്ടിയാണ് മരിച്ചത്. മഹാകുംഭ മേളയ്ക്കിടെ മൗനി അമാവാസിയോടനുബന്ധിച്ച് ഉണ്ടായ തിരക്കോടെയാണ് ദുരന്തമുണ്ടായത്. ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയിൽ വലിയ ജനക്കൂട്ടമെത്തിച്ചേർന്നതിനെ തുടർന്നാണ് വലിയ രീതിയിൽ തിരക്കുണ്ടായത്.