
സ്വന്തം ലേഖകൻ
കുമരകം : പ്രളയം താണ്ഡവമാടിയ കുമരകം പഞ്ചായത്തിന്റെ അതിജീവനത്തിനായി ഹരിതകർമ്മസേന പ്രവർത്തനം ആരംഭിച്ചു.
വീടുകൾ കേന്ദ്രികരിച്ചുള്ള അജൈവ മാലിന്യ ശേഖരണത്തിനായി പഞ്ചായത്തിലെ പതിനാറു വാർഡുകളിലും ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സേന രൂപികരിച്ചു.
സ്ഥാപനങ്ങൾ, വീടുകൾ,സ്കൂളുകൾ
തുടങ്ങിയിടങ്ങളിൽ നിന്നും ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനായി ഏറ്റുമാനൂർ ബ്ലോക്കിലേകാണു കൈമാറുന്നത്. കൂടാതെ മാലിന്യം നിക്ഷേപിക്കുന്നതിനായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ബിന്ന് സ്ഥാപിച്ചിട്ടുണ്ട്.
ഹരിത കേരളം മിഷന്റെ ഭാഗമായി നിലവിൽ പഞ്ചായത്തിലെ നിരവധി തോടുകൾ വൃത്തിയാക്കിയിരുന്നു.
ചെളിയും മാലിന്യങ്ങളും അടിഞ്ഞു ഒഴുക്ക് മുറിഞ്ഞ മീനച്ചിലാറിന്റെ കൈവരികളായ മുത്തേരിമട തോട്, വാച്ചതോട്, ചക്രംപടി തോണിക്കടവ് തോട് എന്നിവ ആഴം കൂട്ടി നവീകരിച്ചു കഴിഞ്ഞു. കുമരകം പഞ്ചായത്തിലെ ആറു വാർഡുകളിലൂടെ കടന്നു പോകുന്ന മുത്തേരിമട മൂലേപ്പാടം തോട് , കോട്ടത്തോട് എന്നിവ നവീകരിക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കി വരികയാണ്. ഗതാഗത തടസവും, ജലമലിനീകരണവും തടയുന്നതിനായി തൊഴിലുറപ്പ് പ്രവർത്തകരുടെ നേതൃത്വത്തിൽ
പോളവാരൽ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കുന്നതിനായി നിരവധി വിനോദ സഞ്ചാരികൾ വന്നു പോകുന്ന കുമരകം പക്ഷി സങ്കേതത്തിൽ ഗ്രീൻപ്രോട്ടോകോൾ നടപ്പിലാക്കി. കുമരകത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുന്നതിനായി ടൂറിസം വകുപ്പുമായി സഹകരിച്ചു കുടിവെള്ള വിതരണത്തിനായി പ്രേത്യക യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
അടുത്ത സാമ്പത്തിക വർഷത്തിൽ ഹരിത കേരളം മിഷനുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനായി പ്രേത്യകം ഫണ്ട് വകയിരുത്തുമെന്ന് കുമരകം പഞ്ചായത്തു പ്രസിഡന്റ് എ.പി സലിമോൻ അറിയിച്ചു.