കുമരകത്ത് വീണ്ടും വള്ളംകളിയുടെ ആവേശ നാളുകൾ: ചുണ്ടൻ വള്ളങ്ങളുടെ പരിശീലന തുഴച്ചിൽ ഉടനെ: ബോട്ട് ക്ലബ്ബുകൾ കടക്കെണിയിൽ

Spread the love

കുമരകം: കുമരകത്ത് വള്ളംകളിയുടെ ആരവമുയർന്നു. വള്ളംകളി ആരാധകരുടെ പ്രതീക്ഷകൾ വീണ്ടും വാനോളം ഉയരുകയാണ്. നെഹ്‌റുട്രാേഫി,കുമരകം, കവണാറ്റിൻകര, താഴത്തങ്ങാടി , അയ്മനം തുടങ്ങിയ സ്ഥലങ്ങളിലെ ജലമേളകൾ നടക്കാനിരിക്കെ ജില്ലയിൽ വള്ളംകളി ആരാധകർക്ക് വള്ളംകളി മാത്രമാണിനി ചർച്ചാ വിഷയം.

video
play-sharp-fill

10 മുതൽ 15 ദിവസം വരെ പരിശീലനം നടത്തികഴിഞ്ഞപ്പോഴാണ് വയനാട് ദുരന്തം സംഭവിക്കുന്നതും ആഘോഷങ്ങളെല്ലാം സർക്കാർ വേണ്ടെന്ന് പ്രഖ്യാപിച്ചതും. ഇത് ബോട്ട്ക്ലബ്ബുകളെയാകെ പ്രതിസന്ധിയിലാക്കി.

കോട്ടയം ജില്ലയിലെ പ്രശസ്ത ക്ലബ്ബായ കുമരകം ടൗൺ ബോട്ട് ക്ലബ്ബ് 11 ദിവസത്തെ പരിശീലനം പൂർത്തിയാക്കിയപ്പാേഴാണ് നെഹ്‌റുട്രാേഫി അനിശ്ചിതത്വത്തിലായത്. പരിശീലനത്തിനായി 35 ലക്ഷം രുപയാണ് ചിലവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15 ലക്ഷം രൂപയുടെ കടക്കെണിയിലാണിപ്പാേൾ ക്ലബ്ബ്. ടീമിൽ 25 ശതമാനം അന്യസംസ്ഥാന താരങ്ങളുണ്ട്. അവരുടെ കൂലിയും ഭക്ഷണവും വിമാന ടിക്കറ്റും എല്ലാം ക്ലബ്ബാണ് വഹിക്കുന്നത്. ഇനി അടുത്ത ദിവസം അവരെയല്ലാം തിരികെ എത്തിച്ച് 12 ദിവസം കൂടി പരിശീലനതുഴച്ചിൽ നടത്താനാണ് ക്ലബ്ബ് തീരുമാനം. 11-നാണ് പരിശീലന തുഴയിൽ വീണ്ടും തുടങ്ങുക.

കുമരകം ടൗൺ ബോട്ട് ക്ലബ്ബ് തുഴയുന്ന നടുഭാഗം ചണ്ടൻ ഇപ്പോൾ വള്ളപ്പുരയിലാണ്. പരിശീലനത്തിനായി ശുഭ മുഹൂർത്തം നോക്കി വള്ളം നീരണിയിച്ച് വീണ്ടും കാെണ്ടു വരേണ്ടതുണ്ട്.

കുമരകം ബോട്ട് ക്ലബ്ബിന്റെ മേൽപാടം ചുണ്ടനും അടുത്തയാഴ്ച ആദ്യം വീണ്ടും പരിശീലന തുഴച്ചിൽ ആരംഭിക്കും. വെച്ചുർ പുത്തൻകായൽ സ്വാമിക്കല്ല് ഭാഗത്താണു മേൽപാടം ചുണ്ടന്റെ ക്യാംപ് പ്രവർത്തിക്കുക.

ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ (സി.ബി.സി) യുടെ പരിശീലനതുഴച്ചിലും അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്ന് ക്യാപ്റ്റൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ പറഞ്ഞു. ചങ്ങനാശേരി ബോട്ട് ക്ലബ്ബ് ആയാപറമ്പ് വലിയദിവാൻജി ചുണ്ടനിലാണു നെഹ്റുട്രോഫിക്ക് തുഴയെറിയുക.

ബോട്ട് ക്ലബ്ബുകൾ നിലനില്ക്കണമെങ്കിൽ കടക്കെണിയിൽ നിന്നും മുക്തി നേടണം, അതിന് സർക്കാരും ടൂറിസം വകുപ്പും സഹായിക്കണമെന്നാണ് കുട്ടനാട്ടിലെ ക്ലബ്ബ് ഭാരവാഹികളുടെ ആവശ്യം.