
രാഷ്ട്രീയ പാര്‍ട്ടികളുടെ യാത്രകളിലും യോഗങ്ങളിലും, വൻകിട വ്യാപാര സ്ഥാപനങ്ങളിലും, ബീവറേജിലും കൊറോണ വരില്ലേ?; നിത്യവൃത്തിയ്ക്ക് പൊരിവെയിലത്ത് കച്ചവടം ചെയ്യുന്ന പാവങ്ങളുടെ കടയിൽ മാത്രം കൊറോണ ; ചെറുകിട വ്യാപാരികളോടുള്ള പൊലീസ് നടപടിയിൽ പ്രതിഷേധം വ്യാപകം
സ്വന്തം ലേഖകന്‍
കോട്ടയം: കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി ചെറുകിട- വഴിയോരക്കച്ചവടക്കാരോട് മാത്രം പൊലീസ് മുഴക്കുന്ന ഭീഷണിയില്‍ വ്യാപക പ്രതിഷേധം. കടയില്‍ രണ്ടില്‍ കൂടുതല്‍ ആള്‍ക്കാരുടെ തിരക്ക് കൂടിയാലോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നേരിയ വീഴ്ച ഉണ്ടായാലോ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്നാണ് ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും വഴിയോര വാഹനങ്ങളിലും പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഭീഷണി മുഴക്കി കൊണ്ടിരിക്കുന്നത്.ഇന്നലെ രണ്ട് പേര്‍ മാത്രം ഉണ്ടായിരുന്ന മൊബൈല്‍ കടയില്‍ കയറി 500 രൂപയുടെ പെറ്റിയടിച്ചു കോട്ടയത്തെ പോലീസ്.
കോവിഡ് മാനദണ്ഡം അനുസരിച്ച് വ്യപാരസ്ഥാപനങ്ങളില്‍ വരുന്നവരെ ഒരു മീറ്റര്‍ ദൂരം അകറ്റി നിര്‍ത്തണം, പണം വാങ്ങുമ്പോഴും കൊടുക്കുമ്പോഴും സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണം എന്നാണ്. ഇത് കഴിയുന്നതും കര്‍ശനമായി പാലിച്ച് തന്നെയാണ് ചെറുകിട കച്ചവടക്കാര്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ ചെറുകിട വ്യാപാരികള്‍ കട തുറന്നാല്‍ കോവിഡ് പകരും എന്ന് പറഞ്ഞ് പേടിപ്പിക്കുകയും കടകള്‍ പൂട്ടിക്കും എന്ന് ഉപഭോക്താക്കളുടെ മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് പൊലീസിന്റെ രീതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോവിഡ് മാര്‍ഗ്ഗരേഖകള്‍ കാറ്റില്‍ പറത്തി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നിരുത്തരവാദപരമായി പെറുമാറിയിരുന്നു. ബിവറേജസുകള്‍ തുറന്നുകൊടുത്തും പുതിയ മദ്യവ്യാപാര ശാലകള്‍ക്ക് ലൈസന്‍സ് കൊടുത്തും പഴയ മദ്യവ്യപാര ശാലകള്‍ പൊടിതട്ടി തുറന്നുകൊടുത്തപ്പോഴൊന്നും കോവിഡ് വ്യാപനത്തെപ്പറ്റി ആര്‍ക്കും ആശങ്കയില്ലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഐശ്വര്യ കേരള യാത്രയും വാഹനപ്രചാരണ ജാഥകളും പ്രകടനങ്ങളും ഗൃഹസന്ദര്‍ശന പരിപാടികളും പ്രവര്‍ത്തന ഫണ്ട് ശേഖരണവും യഥേഷ്ടം നടക്കുന്നുണ്ട്. ഒരു വശത്ത് വന്‍കിട കച്ചവടക്കാര്‍ ഷോപ്പിങ്ങ് മേളകള്‍ നടത്തി ആളുകളെ കുത്തിനിറയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതൊന്നും കാണാത്ത ഭാവത്തില്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ് നിയമപാലകരും അധികൃതരും.