കേരളത്തിന് ഇത് അഭിമാന നിമിഷം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സക്കിടയിൽ കോറോണ ബാധിച്ച നേഴ്‌സിന്റെ രോഗം ഭേദമായി; സന്തോഷം പങ്കുവച്ച് ആരോഗ്യ വകുപ്പ് മന്ത്രി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരളം ആശങ്കയോടെ കേട്ട വാർത്തയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ് 19 രോഗ ബാധ ബാധിച്ചുവെന്നത്. എന്നാൽ അവർ വളരെ വേഗത്തിൽ രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

 

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്സ് രേഷ്മ മോഹൻദാസ് ഡിസ്ചാർജ് ആയപ്പോൾ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വീട്ടിലേക്ക് പോയത്. 14 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിന് ശേഷം കൊറോണ ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യാൻ തയ്യാറാണെന്നാണ് രേഷ്മ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

നമ്മുടെ ആശുപത്രികളിൽ കൊറോണ ചികിത്സയ്ക്ക് എല്ലാ സൗക്യങ്ങളുമുണ്ട്. ഒരുപാട് ജീവനക്കാർ സന്നദ്ധതയോടെ ജോലി ചെയ്യുന്നു. അതിനാൽ തന്നെ ആശങ്കകൾ ഇല്ലാതെ ഡ്യൂട്ടിയെടുക്കണം. കേരളം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ് രേഷ്മ വ്യക്തമാക്കുന്നത്.

 

ഡിസ്ചാർജ് സമയത്ത് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ രേഷ്മയെ വിളിച്ച് സന്തോഷം പങ്കുവച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന റാന്നിയിലെ 88 ഉം 93 ഉം വയസുള്ള വൃദ്ധ ദമ്പതികളെ ശ്രുശ്രൂഷിച്ച നഴ്സിനായിരുന്നു കോവിഡ് 19 പിടിപെട്ടത്.

 

മാർച്ച് 12 മുതൽ 22 വരെയായിരുന്നു രേഷ്മയ്ക്ക് കൊറോണ ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയുണ്ടായിരുന്നത്. ശാരീരിക അവശതകളോടൊപ്പം കൊറോണ വൈറസ് കാരണമുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്ന വൃദ്ധ ദമ്പതികളെ രേഷ്മയ്ക്ക് വളരെ അടുത്ത് ശുശ്രൂക്ഷിക്കേണ്ടി വന്നു.

 

ആരോഗ്യം പോലും നോക്കാതെ സ്വന്തം മാതാപിതാക്കളെ പ്പോലെ നോക്കിയാണ് രേഷ്മ അവരെ പരിചരിച്ചത്.ഡ്യൂട്ടി ടേൺ അവസാനിച്ച ശേഷം രേഷ്മയ്ക്ക് മാർച്ച് 23ന് ചെറിയ പനി ഉണ്ടായി. ഉടൻ തന്നെ ഫീവർ ക്ലിനിക്കൽ കാണിച്ചു.

 

കൊറോണ ലക്ഷണങ്ങൾ കണ്ടതിനാൽ സാമ്പിളുകളെടുത്ത് പരിശോധയ്ക്കായി അയയ്ക്കുകുയും കൊറോണ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മാർച്ച് 24നാണ് രോഗം സ്ഥിരീകരിച്ചത്.

 

ചെറിയ തലവേദനയും ശരീരവേദനയുമൊഴിച്ചാൽ മറ്റൊരു ബുദ്ധിമുട്ടും ഈ നാളുകളിൽ ഉണ്ടായില്ല.കൊറോണ സ്ഥിരീകരിച്ചപ്പോൾ ആദ്യമൊക്കെ ചെറിയ ടെൻഷൻ ഉണ്ടായിരുന്നെങ്കിലും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും ആശുപത്രിയിലെ സഹപ്രവർത്തകരും വലിയ പിന്തുണയാണ് നൽകിയതെന്ന് രേഷ്മ പറഞ്ഞു.

 

എറണാകുളം തൃപ്പുണ്ണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് രേഷ്മ മോഹൻദാസ്. ഭർത്താവ് ഉണ്ണികൃഷ്ണൻ എഞ്ചിനീയറാണ്. ഭർത്താവിന്റെ അമ്മയും വീട്ടിലുണ്ട്.

 

കോവിഡ് 19 ബാധയെത്തുടർന്ന് കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന റാന്നിയിലെ വൃദ്ധ ദമ്പതികളായ തോമസ് (93), മറിയാമ്മ (88) എന്നിവരും ഡിസ്ചാർജായി. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിൽ കൊറോണ ബാധിച്ചവർ എല്ലാവരും രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.

കോട്ടയം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയ്ക്കായി വിപുലമായ സജ്ജീകരണമാണ് ഒരുക്കിയത്. കോവിഡ് അക്കാഡമിക് സെൽ, കോവിഡ് എഡ്യൂക്കേഷൻ സെൽ, കൺട്രോൾ റൂം, സംശയനിവാരണം മാറ്റുന്നതിന് ടെക്നിക്കൽ

 

ഹെൽത്ത് ഗ്രൂപ്പ്, പരാതി പരിഹാരത്തിന് ഗ്രിവൻസ് സെൽ, സ്റ്റാഫിന്റെ ക്ഷേമത്തിനായി പ്രത്യേക ടീം, ജീവനക്കാരുടെ പ്രചോദനത്തിന് മോട്ടിവേഷൻ സെൽ എന്നിവ രൂപീകരിച്ചു. ഈ സംഘങ്ങളുടെ സജീവ പ്രവർത്തന ഫലം കൂടിയാണ് ഈ വിജയം.

 

കോട്ടയം ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു, ഡി.എം.ഒ. ഡോ. ജേക്കബ് വർഗീസി, ഡി.പി.എം. ഡോ. വ്യാസ് എന്നിവരുടെ നേതൃത്വത്തിൽ വലിയ പ്രവർത്തനമാണ് കോട്ടയം ജില്ലയിൽ നടന്നത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്,

 

സൂപ്രണ്ട് ടി.കെ. ജയകുമാർ, ഡെ. സൂപ്രണ്ട് ഡോ. രാജേഷ്, ആർ.എം.ഒ. ഡോ. ആർ.പി. രെഞ്ജിൻ, എ.ആർ.എം.ഒ. ഡോ. ലിജോ, നഴ്സിംഗ് ഓഫീസർ ഇന്ദിര എന്നിവരുടെ ഏകോപനത്തിൽ ഡോ. സജിത്കുമാർ, ഡോ. ഹരികൃഷ്ണൻ, ഡോ. അനുരാജ് തുടങ്ങിയ ഏഴംഗ ഡോക്ടർമരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. 25 നഴ്സുമാരുൾപ്പെടെ 40 അംഗ മറ്റ് ജീവനക്കാരും ചികിത്സയിൽ സജീവ പങ്കാളികളായി.