
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം കെഎസ്ആർടിസി യിൽ നിന്നും തീയറ്ററിലേക്ക് പോകുന്ന റോഡിലും റോഡ് അവസാനിക്കുന്ന ഭാഗത്തുള്ള ലോഡ്ജും അനാശ്യാസത്തിന്റെയും പിടിച്ചു പറിക്കാരുടെയും കേന്ദ്രമാകുന്നു.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ഇവിടെ അനാശ്യാസം നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റാന്റിന് സമീപം കിടന്ന് ഓടുന്ന ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാരാണ് ഇതിന് കുടപിടിക്കുന്നത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡും സമീപപ്രദേശവും കേന്ദ്രീകരിച്ച് രാവിലെ മുതൽ ഇത്തരക്കാർക്ക് ആവശ്യക്കാരെ എത്തിച്ച് നൽകുന്നത് നഗരത്തിലെ ചില ഓട്ടോ ഡ്രൈവർമാരാണ്.
സ്റ്റാൻഡിനുള്ളിലും പുറത്തും പുരുഷന്മാർക്ക് ഒറ്റക്ക് നിൽക്കാൻ പറ്റാത്ത സാഹചര്യമുണ്ട്. അങ്ങനെ നിൽക്കുന്നവരെ കണ്ടാൽ അടുത്തുകൂടി ശല്യപ്പെടുത്തുകയാണ് രീതി.
സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന് സമീപമാണ് കച്ചവടം ഉറപ്പിക്കൽ. ഇവരെ ലോഡ്ജിലേക്ക് എത്തിക്കുന്നത് ഈ ഓട്ടോക്കാർ തന്നെയാണ്.
ഉച്ചയാകുന്നതോടെ ഇവർ തീയറ്റർ റോഡിൽ നില ഉറപ്പിക്കും. ഒറ്റക്ക് വരുന്നവരെ പിടികൂടും. സമ്മതിച്ചില്ലേൽ ഭീക്ഷണിപ്പെടുത്തി പണം പിടിച്ചു പറിക്കും. കൂട്ടിന് ഓട്ടോക്കാരും ഉണ്ടാകും.
കുടുംബമായി പോലും ഈ വഴി നടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
രാത്രി കാലങ്ങളിൽ ഇവിടെ ഓട്ടോ ഓടിക്കാൻ എത്തുന്നവരിൽ ചിലർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ടവരാണ്. പകൽ ആയുർവേദ ആശുപത്രിക്ക് സമീപവും ടൗണിലുമായും കറങ്ങുന്ന ഇവർ രാത്രിയിൽ സ്റ്റാൻഡിലെത്തും.
ബസിൽ യാത്ര ചെയ്ത് വന്ന് ഓട്ടോയിൽ കയറുന്നവരോട് അമിത കൂലിയും ഈടാക്കുന്നത് പതിവാണ്. ഇതിനെ എതിർത്താൽ വണ്ടിയിൽ സൂക്ഷിച്ചിരിക്കുന്ന മാരകായുധങ്ങളുമായി ആക്രമിക്കാൻ വരും.
24 മണിക്കൂറും പൊലീസ് സേവനം ഉള്ള ഇവിടെ അനാശ്യസക്കാർ വിലസുകയാണ്. പകൽ ഒന്നിലധികം പൊലീസ് ജീപ്പുകൾ ഇവിടെ ക്യാമ്പ് ചെയ്യാറുണ്ട്. എന്നാലും ഇവരുടെ മുന്നിലൂടെ വിഹരിക്കുന്ന ഇത്തരക്കാർക്കെതിരെ ഒരു നടപടിയും എടുക്കാറില്ല.