കോട്ടയം കൈപ്പുഴമുട്ടിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് നവോദയ സ്‌കൂളിലെ അദ്ധ്യാപിക; ഓവർടേക്കിങ്ങിനിടെ കറുകച്ചാൽ സ്വദേശിയുടെ കാർ ഇവരുടെ കാറിലിടിക്കുകയായിരുന്നു; അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്; വാഹനം വെട്ടിപൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്

Spread the love

സ്വന്തം ലേഖകൻ

വൈക്കം: കൈപ്പുഴമുട്ടിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അദ്ധ്യാപിക മരിച്ചു. വൈക്കം മറവൻതുരുത്ത് കടൂക്കര സുഭാഷ് ഭവനിൽ സുഭാഷിന്റെ ഭാര്യ ശ്രീകല(59) ആണ് മരിച്ചത്. മാവേലിക്കര നവോദയ സ്‌കൂളിലെ അദ്ധ്യാപികയാണ് മരിച്ച ശ്രീകല. ഇവരുടെ ഏക മകൻ ഡോ. നിഖിൽ സുഭാഷ്(29), എതിർദിശയിൽ വന്ന കാറിലെ യാത്രക്കാരായ കറുകച്ചാൽ കൈനികര സന്ദീപ് ജോസഫ്(45), സോന(36), അലീഷ(12), ശ്രീകുമാർ(43) എന്നിവർക്കു പരുക്കേറ്റു.

ഇന്നലെ വൈകിട്ട് 4.30ന് കൈപ്പുഴമുട്ട് ബസ് സ്റ്റാൻഡിനു സമീപമാണ് അപകടം ഉണ്ടായത്. കോട്ടയത്ത് നിന്നു വൈക്കം ഭാഗത്തേക്ക് പോയ, ഡോ. നിഖിൽ ഓടിച്ച കാറും വെച്ചൂർ ഭാഗത്തു നിന്നു കോട്ടയം ഭാഗത്തേക്കു പോയ കറുകച്ചാൽ സ്വദേശികളുടെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കറുകച്ചാൽ സ്വദേശികൾ സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയവരെ നാട്ടുകാർ ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എല്ലാവരെയും മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ശ്രീകലയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.